പ്രവാസികളുടെ ചികിത്സയ്ക്കായി കെ കെ എം എ യും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു

google news
KKMA Aster Mims treatment

കണ്ണൂര്‍: കുവൈത്തിലെ ഏറ്റവും കൂടുതല്‍ മലയാളി അംഗങ്ങളുള്ള സാംസ്‌കാരിക സംഘടനായായ കുവൈത്ത് കേരള മുസ്ലീം അസോസിയേഷനും ആസ്റ്റര്‍ മിംസും സേവന പാതയില്‍ കൈകോര്‍ക്കുന്നു. കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആരോഗ്യ പരിരക്ഷ കേരളത്തിലെ വിവിധ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുവാനുള്ള സംവിധാനങ്ങള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കപ്പെടുന്നത്. ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിനും കെ കെ എം എ യ്ക്ക് വേണ്ടി കെ. സിദ്ദിഖും(ചീഫ് പാട്രണ്‍) ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

ഡോക്ടര്‍മാരുടെ ഒ പി പരിശോധന മുതല്‍ ശസ്ത്രക്രിയകള്‍ വരെയുള്ള വിവിധങ്ങളായ മെഡിക്കല്‍ സേവനങ്ങളില്‍ കെ കെ എം എ അംഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാകും. അംഗങ്ങളോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ അനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നതും നേട്ടമാണ്. ഇതിനായി ഓരോ അംഗത്തിനും അവരുടെയും കുടുംബാംഗങ്ങളുടേയും വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രിവിലേജ് കാര്‍ഡ് നല്‍കപ്പെടും. 

'കുവൈത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന എന്ന നിലയില്‍ കെ കെ എം എ നമ്മുടെ പൊതു സമൂഹത്തില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആസ്റ്ററുമായുള്ള സഹകരണത്തിലൂടെ ഈ ഇടപെടലുകള്‍ കൂടുതല്‍ ഫലപ്രദമായി മുന്‍പിലേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും എന്ന് മാത്രമല്ല കെ കെ എം എ യുടെ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആരോഗ്യപരമായ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കുവാനും ഈ കൂട്ടായ്മ സഹായകരമാകും'  ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (ആസ്റ്റര്‍ റീജ്യണല്‍ ഡയറക്ടര്‍) പറഞ്ഞു. 

പത്രസമ്മേളനത്തില്‍  ഫര്‍ഹാന്‍ യാസിന്‍,  കെ. സിദ്ദിഖ്, ഡോ. സൂരജ് (ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ്, ആസ്റ്റര്‍ മിംസ് കണ്ണൂര്‍), കെ കെ എം എ യുടെ പ്രതിനിധികളായ അക്ബര്‍ സിദ്ദിഖ്, എന്‍ എ മുനീര്‍, അബ്ദുള്‍ ഫതാഹ്, കെ ബഷീര്‍, റഷീദ് സംസം, മുനീല്‍ കുണിയ, സി ഫിറോസ്, എ പി അബ്ദുള്‍ സലാം എന്നിവര്‍ പങ്കെടുത്തു.

Tags