കോഴിക്കോട് ആറരകിലോ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയില്‍

google news
KANCHAVU


കോഴിക്കോട് : കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട.  ആറര കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുന്നാവായ പട്ടര്‍ നടക്കാവ് സ്വദേശി ചെറുപറമ്പില്‍ വീട്ടില്‍ സി.പി ഷിഹാബിനെ (33) ആണ്   അസിസ്റ്റന്റ് കമ്മീഷ്ണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നര്‍കോടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും ( ഡന്‍സാഫ് ) എസ് ഐ അരുണ്‍ വി ആര്‍  ന്റെ നേതൃത്വത്തിലുള്ള  ഫറോക്ക്  പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപം പൊറ്റേക്കാട് റോഡില്‍ വച്ചാണ് പ്രതിയെ പൊലീസ് പൊക്കിയത്.

കോഴിക്കോട് ജില്ലാ പോലീസ് മേധാവി എ.അക്ബര്‍ ഐ.പി.എസ് ന്റെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കമ്മീഷണര്‍ ശ്രീനിവാസ് ഐ.പി.എസ് ന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ലഹരിക്കെതിരെ സ്പെഷ്യല്‍ ഡ്രൈവുകള്‍ സംഘടിപ്പിച് പരിശോധനകള്‍ കര്‍ശനമായി നടത്തി വരുന്നതിനിടെയാണ്  ഷിഹാബ് പൊലീസിന്റെ പിടിയിലാവുന്നത്. ഫറോക്ക് സ്‌കൂള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസര പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ വ്യാപക മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ടെന്ന വിവരം പൊലിസിന് ലഭിച്ചിരുന്നു. കഞ്ചാവ് വിതരണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിനൊടുവിലാണ് പൊലീസിന് ഷിഹാബിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. 

ആന്ധ്രയില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് എത്തിക്കുകയും ആവശ്യക്കാര്‍ക്ക് മൊത്തമായി മറിച്ചു വില്‍ക്കുകയും ചെയ്യുകയാണ് ഷിഹാബിന്റെ രീതി. പൊലീസിനെ കബളിപ്പിക്കുന്നതിനായി  ആളൊഴിഞ്ഞ സ്റ്റോപ്പില്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ഇറങ്ങി അവിടെ വെച്ച് കച്ചവടം നടത്തിയ ശേഷം നാട്ടിലേക്ക് ബസ് മാര്‍ഗ്ഗം പോവുകയാണ് ചെയ്തിരുന്നത്. അന്വേഷണത്തിനൊടുവില്‍ ഷിഹാബിനെ നിരീക്ഷിച്ച്, കഞ്ചാവ് വിതരണത്തിലെ ശൈലി പഠിച്ചാണ്  ഡന്‍സാഫ്  പ്രതിയെ വലയിലാക്കുകയായിരുന്നു. 

ഗള്‍ഫില്‍ ഡ്രൈവര്‍ ജോലിയായിരുന്ന ഷിബാബ്  കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.  ചെന്നൈയില്‍ ഹോട്ടലില്‍ ജേലി ചെയ്തുവരവേ ആണ് സാമ്പത്തിക ബുദ്ധിമുട്ടു മൂലം മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പ്രതിയുമായി ബന്ധപ്പെട്ട മറ്റു കണ്ണികളെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഫറോക്ക് സി.ഐ എം പി സന്ദീപ് പറഞ്ഞു.  പിടിയിലായ ഷിഹാബിന് ഭവനഭേദനം മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.

ആന്ധ്രയില്‍ നിന്ന് വിലക്കുറവില്‍ വാങ്ങുന്ന കഞ്ചാവിന് കേരളത്തില്‍ ഇരുപത് ഇരട്ടിയിലേറെ വില ലഭിക്കും എന്നതും ട്രെയിനില്‍ എളുപ്പം പൊലീസിന്റെ കണ്ണുവെട്ടിച്ച് കഞ്ചാവെത്തിക്കാം എന്നതുമാണ് അന്യ സംസ്ഥാനത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം  കഞ്ചാവെത്തിക്കാന്‍ ലഹരി സംഘങ്ങളെ പ്രേരിപ്പിക്കുന്നത്.  ഫറോക്കും പരിസര പ്രദേശങ്ങളിലും ലഹരി ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആരെങ്കിലും ലഹരി ഉപയോഗിക്കുന്നതോ വില്‍ക്കുന്നതോ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ കേരളാ പോലീസിന്റെ ലഹരിക്കെതിരെയുളള പുതിയ പദ്ധതിയായ 'യോദ്ധാവിന്റെ' വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അറിയിക്കാമെന്നും ഫറോഖ് എ.സി.പി  എ.എം സിദ്ധിഖ് പറഞ്ഞു .

ലഹരിക്കെതിരെ കോഴിക്കോട് സിറ്റി ഡാന്‍ സാഫ് സ്‌ക്വാഡ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അത്തരത്തിലുള്ളവരുടെ സ്വത്ത് വകകള്‍ സര്‍ക്കാരിലേക്ക് കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച് വരികയാണെന്നും നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റെ കമ്മീഷണര്‍ പ്രകാശന്‍ പടന്നയില്‍ പറഞ്ഞു. ഡന്‍സഫ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് സീനിയര്‍ സി.പി.ഒ കെ.അഖിലേഷ് സി.പി.ഒ ജിനേഷ് ചൂലൂര്‍, ഷാഫി പറമ്പത് കാരയില്‍ സനോജ്, അര്‍ജുന്‍ അജിത്ത്   ഫറോഖ് സ്റ്റഷനിലെ എസ്.ഐ മുഹമ്മദ് ഹനീഫ എ.എസ്.ഐ മാരായ ഹരീഷ് പി, ജയാ നന്ദന്‍, സി.പി.ഒ ജാങ്കിഷ്  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Tags