സർവകലാശാലകളിൽ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്ന് കെടിയു കേസിൽ ഹൈക്കോടതി പരാമർശം

google news
highcourt

കൊച്ചി : സർവകലാശാലകളിൽ ആരെയെങ്കിലും വിസിയായി നിയമിക്കാനാകില്ലെന്ന് കെടിയു കേസിൽ ഹൈക്കോടതി പരാമർശം. താൽക്കാലിക വിസിയെ ഗവർണർ നിയമിച്ചത് ഫോണിൽ പോലും വിളിച്ച് ചോദിക്കാതെയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ചുമതല പ്രോ വിസിക്ക് നൽകുന്നതിൽ നിയമതടസമില്ലെന്നും വാദം. 

കെടിയു താൽക്കാലിക വിസിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചത് ഒരു കൂടിയാലോചനയുമില്ലാതെയാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിയമനമുണ്ടായത്. വൈസ് ചാൻസിലറുടെ ചുമതല പ്രോ വൈസ് ചാൻസലർക്ക് നൽകുന്നതിൽ നിമയ തടസമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

വിസിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായി ഫോണിൽ പോലും ചാൻസിലർ ആശയ വിനിമയം നടത്തിയില്ല. വൈസ് ചാനസിലറെ നിയമക്കുമ്പോൾ ചാൻസിലർ സർക്കാരുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമമെന്നും സർക്കാർ ഹൈക്കോടതി ഡിവിഷൻ  ബഞ്ച് ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. 

വിസിയുടെ ചുമതല വഹിക്കാൻ പറ്റിയ പ്രൊഫസർമാർ സാങ്കേതിക സർവകലാശാലയിൽ ഇല്ലായിരുന്നോയെന്ന് സർക്കാരിനോട് കോടതി ആരാഞ്ഞു. അത്തരത്തിലുളളവർ ഉണ്ടായിരുന്നില്ലെന്ന് സർക്കാർ മറുപടി നൽകി. യോഗ്യരായ മറ്റ് വൈസ് ചാൻസലർമാർക്ക് ചുമതല കൈമാറാമായിരുന്നെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഏറെ പ്രധാനപ്പെട്ട തസ്തികയാണ് വൈസ് ചാൻസലറുടേതെന്ന് നിരീക്ഷിച്ച കോടതി, അതീവ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ആരെയെങ്കിലും വിസിയായി നിയമിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. 

Tags