‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ : സംസ്‌ഥാനത്ത് 226 സ്‌ഥാപനങ്ങൾ ഇന്ന് പരിശോധിച്ചെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാംപയിന്റെ ഭാഗമായി ഇന്ന് സംസ്‌ഥാനത്ത് 226 സ്‌ഥാപനങ്ങളിൽ ഇന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാംപിളുകൾ പരിശോധനക്ക് അയക്കുകയും ചെയ്‌തു.
ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്‌ഥാന വ്യാപകമായി 1,930 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്‌ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാംപിളുകൾ പരിശോധനക്കയച്ചു.
കൂടാതെ ഓപ്പറേഷന്‍ മൽസ്യയുടെ ഭാഗമായി ഇതുവരെ 6,205 കിലോഗ്രാം പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. ഈ കാലയളവിലെ 4,073 പരിശോധനകളില്‍ 2,121 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി അയച്ചിട്ടുണ്ട്.
ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 507 സ്‌ഥാപനങ്ങള്‍ പരിശോധിച്ചു. വിദഗ്‌ധ ലബോറട്ടറി പരിശോധനക്കായി ശര്‍ക്കരയുടെ 136 സര്‍വയലന്‍സ് സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.