4.33 കോടി രൂപ വകമാറ്റിയ നടപടി : ധനവകുപ്പിന്റെ എതിർപ്പ് അവഗണിച്ച് ബെഹ്റയ്ക്ക് സർക്കാരിന്റെ ക്ലീൻ ചിറ്റ്

google news
loknat-behra


തിരുവനന്തപുരം : മുൻ ഡിജിപി ലോക്നാഥ് ബെഹ്റ 4.33 കോടി രൂപയുടെ ഫണ്ട് വകമാറ്റിയ നടപടി സാധൂകരിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത് ധനവകുപ്പിന്റെ കടുത്ത എതിർപ്പിനെ മറികടന്ന്. ഫണ്ടുകൾ വകമാറ്റി ചെലവഴിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ധനവകുപ്പ് ഫയലിൽ കുറിച്ചെങ്കിലും മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ബെഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിക്കുകയായിരുന്നു.  

ലോക്നാഥ് ബെഹ്റയുടെ നടപടി സാധൂകരിക്കണമെന്ന ഫയൽ ധനവകുപ്പിന്റെ അഭിപ്രായത്തിനു വിട്ടപ്പോഴാണ് ധനമന്ത്രിയുടെ അംഗീകാരത്തോടെ വകുപ്പ് ഉറച്ച നിലപാടെടുത്തത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്ലാനിൽനിന്നും വ്യത്യസ്തമായി സർക്കാർ അനുമതി കൂടാതെ പൊലീസിന്റെ പ്ലാൻ ഫണ്ട് വകമാറ്റി മറ്റൊരു നിർമാണ പ്രവൃത്തി ആരംഭിച്ച നടപടി സാധൂകരിക്കാനാകില്ലെന്ന് ധനവകുപ്പിലെ ഉദ്യോഗസ്ഥർ ഫയലിൽ എഴുതി. എന്നാൽ, നിർമാണത്തെ ന്യായീകരിച്ചുകൊണ്ടുള്ള ഡിജിപിയുടെ വിശദീകരണമാണ് വീണ്ടും ധനവകുപ്പിലെത്തിയത്. നടപടികൾക്ക് അംഗീകാരം നൽകാനാകില്ലെന്നും ഇതിനു ധനമന്ത്രിയുടെ അനുമതിയുണ്ടെന്നും ധനവകുപ്പ് ഉദ്യോഗസ്ഥർ ഫയലിലെഴുതി. ഫയൽ ഉത്തരവിനായി മുഖ്യമന്ത്രിക്കു സമർപിച്ചപ്പോൾ വീണ്ടും ധനവകുപ്പിന്റെ അഭിപ്രായം തേടാന്‍ നിർദേശിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച ആക്‌ഷൻ പ്ലാനിൽനിന്നു വ്യത്യസ്തമായി സർക്കാർ അനുമതി കൂടാതെ പ്ലാൻ ഫണ്ട് വകമാറ്റി മറ്റൊരു നിർമാണ പ്രവൃത്തി ആരംഭിച്ച നടപടി സാധുകരിക്കാനാവില്ലെന്ന് ധനവകുപ്പ് നിലപാടെടുത്തു. അംഗീകരിച്ച പദ്ധതികൾക്കു മാത്രമേ കേന്ദ്ര ആഭ്യന്തര വകുപ്പ് ഫണ്ട് നൽകൂ. ഇതിനായി, അംഗീകരിച്ച പ്രവൃത്തിയുടെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് കൊടുക്കണം. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയ അനുമതി മറികടന്ന് മറ്റൊരു പ്രവൃത്തിയാണ് പൊലീസ് വകുപ്പ് ചെയ്തത്. ഇതു ചട്ടലംഘനമാണ്. ഭരണപരവും സാമ്പത്തികപരവുമായ സംസ്ഥാന ഗവൺമെന്റിന്റെ അധികാരങ്ങളെ മറികടക്കുക മാത്രമല്ല, കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ധനവകുപ്പ് നിലപാടെടുത്തു. എന്നാൽ, മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി മുൻ ഡിജിപിയുടെ നടപടികളെ സാധൂകരിക്കാൻ അനുമതി നൽകി.

പൊലീസിന്റെ ആധുനികവൽക്കരണത്തിനായി 30 ക്വാർട്ടേഴ്സുകൾ നിർമിക്കാനായി അനുവദിച്ച 4.33 കോടിരൂപയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ക്യാംപ് ഓഫിസ്, സീനിയർ പൊലീസ് ഓഫിസർമാർക്കുള്ള വില്ല, അനുബന്ധ ഓഫിസുകൾ എന്നിവ നിർമിക്കാൻ ഉപയോഗിച്ചത്. ഡിജിപിയുടെ നടപടിയെ സിഎജിയും രൂക്ഷമായി വിമർശിച്ചിരുന്നു. സിഎജി റിപ്പോർട്ടിനു ലോക്നാഥ് ബെഹ്റ നൽകിയ മറുപടി നിയമസഭാ സമിതിക്കു സമർപ്പിച്ചിട്ടുണ്ട്. സമിതിയാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്.
 

Tags