കോടികളുടെ തട്ടിപ്പ് : തളിപ്പറമ്പിലെ 'റോക്കി ഭായ്' ക്കെതിരെ ആദ്യ കേസ്....
തളിപ്പറമ്പ്: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ 'റോക്കി ഭായ്' എന്ന് സ്വന്തം വിശേഷിപ്പിച്ച തളിപ്പറമ്പിലെ മുഹമ്മദ് അബിനാസിനും, സഹായിക്കുമെതിരെ തളിപ്പറമ്പ് പോലീസ് ഒടുവില്‍ കേസെടുത്തു.
മഴൂര്‍ കുന്നുംപുറത്ത് പുതിയ പുരയില്‍ കെ.പി.സുഹൈര്‍, ചപ്പാരപ്പടവിലെ മുഹമ്മദ് അബിനാസ് എന്നിവര്‍ക്കെതിരെയാണ് കേസ്. പുളിമ്പറമ്പ് സുമയ്യ മന്‍സിലില്‍ എ.മദനിയുടെ(42) പരാതിയിലാണ് കേസ്. ജൂലായ്-7 ന് പ്രതികള്‍ നടത്തിവന്ന ക്രിപ്‌റ്റോ കറന്‍സി സ്ഥാപനത്തില്‍ അമിത ആദായം കിട്ടുമെന്ന് ഇരുവരും തെറ്റിദ്ധരിപ്പിച്ച് 4 ലക്ഷം രൂപ നിക്ഷേപിച്ചെന്നും പണം തിരിച്ചുകിട്ടിയില്ലെന്നുമാണ് പരാതി.
തളിപ്പറമ്പ് മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാരിയാണ് മദനി. ജൂലായ് 27 നാണ് 100 കോടി രൂപ തട്ടിയെടുത്ത് അബിനാസ് മുങ്ങിയതായി പരാതി ഉയര്‍ന്നത്. എന്നാല്‍ ആരും തന്നെ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. പോലീസിന്റെ പ്രാഥമികമായ അന്വേഷണത്തില്‍ തട്ടിപ്പ് 100 കോടി രൂപ ഇല്ലെന്നാണ് വിലയിരുത്തല്‍.
പണത്തിന്റെ ഉറവിടം കാണിക്കാന്‍ സാധിക്കാത്തതിനാലാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തുവരാതിരിക്കുന്നതെന്നാണ് സൂചന. ഐ.പി.സി 406, 420 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി കൂടുതലാളുകല്‍ പരാതിയുമായി രംഗത്തുവരുമെന്നാണ് സൂചന.
കയ്യിലുള്ള പണം ഇരട്ടിയാക്കാനിറങ്ങി പണികിട്ടിയവരുടെ കൂട്ടക്കരച്ചില്‍ വീണ്ടുമുയരുകയാണ് കണ്ണൂർ തളിപ്പറമ്പിൽ നിന്നും.
തളിപ്പറമ്പ് നടന്ന ക്രിപ്‌റ്റോ കറന്‍സിതട്ടിപ്പിലൂടെ അള്ളാംകുളം സ്വദേശിയായ യുവാവ് 15-മുതല്‍ 20 കോടിവരെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്. നൂറുകോടി ക്ലബിലൊന്നും ഏതായാലും ഈ തട്ടിപ്പ് ഇതിനകം എത്തിയിട്ടില്ല.
മാസങ്ങള്‍ക്കു മുന്‍പാണ് ഇതിനു സമാനമായ മോറിസ് കോയിന്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പിലൂടെ നൂറുകോടിതട്ടിയ മലപ്പുറം സ്വദേശിയായ യുവാവും കൂട്ടാളികളും കണ്ണൂരില്‍ കുടുങ്ങിയത്. ഈ കേസില്‍ പൊലിസ് അന്വേഷണം പുരോഗമിച്ചുവരുമ്പോഴാണ് മറ്റൊരുതട്ടിപ്പുകൂടി കണ്ണൂരില്‍ നിന്നും പുറത്തുവരുന്നത്.
30 ശതമാനം ലാഭവിഹിതം തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് തളിപറമ്പിലെ 22 വയസുകാരനായ യുവാവ് നൂറുകണക്കിനാളുകളില്‍ നിന്നായി ഒരുലക്ഷം മുതല്‍ ഒരുകോടിവരെ നിക്ഷേപമായി വാങ്ങിയത്. ഒരുലക്ഷം നല്‍കിയവര്‍ക്ക് 13 ദിവസം കൊണ്ടു 1,30,000 രൂപ ലാഭവിഹിതമായി ലഭിക്കുമെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
ഇതിനായി തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപ്പിങ് കോംപ്‌ളക്‌സില്‍ ഇടപാടുകാരെ വിസ്മയിക്കുന്ന തരത്തിലുള്ള ഒരു ഡിജിറ്റല്‍ ഓഫിസും തുടങ്ങിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി ഇടപാടിലൂടെ ചുരുങ്ങിയ സമയം കൊണ്ടു നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ലാഭവിഹിതമെന്നായിരുന്നു തട്ടിപ്പു കമ്പിനിയുടെ വാഗ്ദ്ധാനം.
ആദ്യമൊക്കെ ഇതു കൃത്യമായി പാലിച്ചതിനാല്‍ വിശ്വസനീയതയും കൂടി. ഇതോടെ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറായി. കണക്കില്ലാത്ത കളളപണത്തിന്റെ ഒഴുക്കും കമ്പിനിയിലേക്കുണ്ടായി. മത്‌സ്യവില്‍പനക്കാര്‍, വീട്ടമ്മമാര്‍, പ്രവാസികള്‍, വ്യാപാരികള്‍ എന്നിങ്ങനെ കൈനനയാതെ മാന്ത്രിക വിദ്യയിലൂടെ ലാഭം നേടാനായി നേരിട്ടും അല്ലാതെയുമെത്തി.22 വയസുകാരനെ വിശ്വസിച്ചാണ് പലരുംലക്ഷങ്ങള്‍ കൈമാറിയതെന്നാണ് വിചിത്രം.
കമ്പിനി പൂട്ടി മുങ്ങുന്ന ദിവസം വരെയും 40 ലക്ഷം നിക്ഷേപമായി സ്വീകരിച്ചിരുന്നു. സര്‍ക്കാരന് നികുതിയടക്കാന്‍ താല്‍പര്യമില്ലാത്തതിനാലും പലിശയില്‍നിന്നുമൊഴിവാകാനും നോട്ടുനിരോധനത്തിന് ശേഷം കൈയ്യില്‍ സൂക്ഷിച്ച കള്ളപണമാണ് ഇത്തരം നിക്ഷേപങ്ങളിലേക്ക് ഒഴുകുന്നത്.
വ്യക്തായ രേഖകളില്ലാത്തതിനാല്‍ പൊലിസില്‍ പരാതി നല്‍കാനും നിക്ഷേപകര്‍ക്കും കഴിയുന്നില്ല.