മുസ്‌ളീംലീഗ് മുന്‍ എം എല്‍ എ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍

google news
rss
ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.

മുസ്ലീം ലീഗ് മുന്‍ എംഎല്‍എ കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് വേദിയില്‍. കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു. തനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ അദ്ദേഹം വെളിപ്പെടുത്തി. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമാണ് കെ.എന്‍.എ ഖാദര്‍. ആര്‍എസ്എസിന്റെ ഉന്നത നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം. അതിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത് 
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ പോകാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തത് എന്ന ചോദ്യം ജെ.നന്ദകുമാറിന്റെ മുഖത്ത് നോക്കി അദ്ദേഹം ചോദിച്ചു.

കെ.എന്‍.എ. ഖാദര്‍ കുറച്ച് കാലമായി ലീഗുമായി കടുത്ത അഭിപ്രായ ഭിന്നതിയിലായിരുന്നു.

Tags