കാട്ടാക്കട സംഭവം: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

google news
kattakada

കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതുവരെ സ്വീകരിച്ച നടപടി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കെ.എസ്.ആര്‍.ടി.സിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കാട്ടാക്കടയില്‍ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ മര്‍ദിച്ച സംഭവം ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി ഇന്നലെ പറഞ്ഞിരുന്നു. യാത്രക്കാരോട് ഇങ്ങനെയാണോ പെരുമാറുന്നതെന്നും കോടതി വിമര്‍ശിച്ചു. മര്‍ദനമേറ്റ അച്ഛനെയും മകളെയും നേരിട്ടുകണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശവും നല്‍കി.
ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും തുടര്‍ന്നുള്ള കോടതി നടപടി. ജീവനക്കാരുടെ ഭാഗത്ത് വീഴ്ച പറ്റിയതായി കെ.എസ്.ആര്‍.ടി.സി കോടതിയില്‍ സമ്മതിച്ചിരുന്നു. പ്രശ്‌നം ഉണ്ടായപ്പോള്‍ പൊലീസിനെ വിളിക്കണമായിരുന്നു, അല്ലാതെ ജീവനക്കാര്‍ നേരിട്ട് ഇടപെടാന്‍ പാടില്ലായിരുന്നു എന്നും കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags