സംസ്ഥാനത്ത് കർശന പരിശോധന :12 ഹോട്ടലുകൾ അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന ഇന്നും സംസ്‌ഥാനത്ത് കർശനമായി തുടരുന്നു. പരിശോധനയിൽ കിലോക്കണക്കിന് പഴകിയ ഭക്ഷണ സാധനങ്ങളും മൽസ്യവുമാണ് അധികൃതർ പിടികൂടിയത്. തുടർന്ന് 12 കടകളാണ് അധികൃതർ പൂട്ടിച്ചത്.
തദ്ദേശ സ്‌ഥാപനങ്ങളിലെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗത്തിനൊപ്പം പരിശോധന കർശനമാക്കിയിട്ടുണ്ട്. തലസ്‌ഥാനത്ത് ഉൾപ്പടെ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ പരിശോധന കർശനമാക്കുകയാണ്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2 ഹോട്ടലുകൾക്ക് നോട്ടിസ് നൽകി. കൂടാതെ ആലപ്പുഴയിലെ ഹരിപ്പാട് നിന്നും 25 കിലോ പഴകിയ മത്തിയാണ് ഇന്ന് അധികൃതർ പിടികൂടിയത്.
കൽപറ്റ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിലെ 6 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തത്. കൂടാതെ കൊല്ലത്ത് മൂന്നു സ്‌ക്വാഡുകൾ ആയി നടത്തിയ പരിശോധനയിൽ പത്തോളം കടകൾ പൂട്ടി. കഴിഞ്ഞ 8 ദിവസത്തിനിടെ 150ലേറെ സ്‌ഥാപനങ്ങളാണ് ഇതുവരെ പൂട്ടിയത്.