ഡ്രാഗണ്‍ ഫ്രൂട്ടും കോളിഫ്‌ലവറും കൃഷി; മണിച്ചന്‍ ജയിലില്‍ പ്രതിദിനം സമ്പാദിച്ചത് 230 രൂപ

google news
manichan
നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ ഡ്രാഗണ്‍ ഫ്രൂട്ടും കോളിഫ്‌ലവറും കൃഷി ചെയ്താണ് മണിച്ചന്‍ തുക സമ്പാദിച്ചത്

കല്ലുവതാക്കല്‍ മദ്യദുരന്തകേസില്‍ ജീവപര്യന്തം തടവില്‍ കഴിയവെ മണിച്ചന്‍ ജയിലില്‍ സമ്പാദിച്ചിരുന്നത് പ്രതിദിനം 230 രൂപ. നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ ഡ്രാഗണ്‍ ഫ്രൂട്ടും കോളിഫ്‌ലവറും കൃഷി ചെയ്താണ് മണിച്ചന്‍ തുക സമ്പാദിച്ചത്. പ്രതിമാസം 6,900 രൂപ കൂലിയിനത്തില്‍ മണിച്ചന് ലഭിക്കുമായിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ വാഴ, മരച്ചീനി, ഇഞ്ചി, മഞ്ഞള്‍, വിവിധ പച്ചക്കറികള്‍ എന്നിവ മണിച്ചന്‍ കൃഷി ചെയ്തിരുന്നു.
2000 ഒക്ടോബറിലാണ് കേസിന് ആധാരമായ സംഭവം ഉണ്ടാവുന്നത്. 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി മണിച്ചനടക്കം 26 പേര്‍ പ്രതികളാണെന്ന് കണ്ടെത്തുകയും 13 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുകയുമായിരുന്നു. 2011 ഏപ്രിലില്‍ സുപ്രീംകോടതിയും ജീവപര്യന്തം ശരിവെച്ചതിന് പിന്നാലെ മെയ് 22നാണ് മണിച്ചന്‍ നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ എത്തുന്നത്. ഇവിടെ എത്തിയ മണിച്ചന്‍ കൃഷിയില്‍ തത്പരനാവുകയും മറ്റ് അന്തേവാസികള്‍ക്കൊപ്പം പത്ത് ഏക്കര്‍ സ്ഥലത്ത് കൃഷികള്‍ ആരംഭിക്കുകയുമായിരുന്നു. മണിച്ചനൊപ്പം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പേര്‍ക്കൂടി കൃഷിയില്‍ സഹായിച്ചിരുന്നു. കൂലിയിനത്തില്‍ ലഭിച്ചിരുന്ന തുകയില്‍ നിന്ന് കാന്റീന്‍ വിഹിതത്തിന്റെ ബാക്കി കുടുംബത്തിനായി മാറ്റി വെച്ചിരുന്നു.
ഇന്നലെയാണ് മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.
 

Tags