സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധന : തീരുമാനം നാളെ

google news
bus auto taxi

തിരുവനന്തപുരം: സംസ്‌ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധനയിൽ നാളെ തീരുമാനം. നാളെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധന സംബന്ധിച്ച തീരുമാനമെടുക്കും. ബസ് മിനിമം ചാർജ് പത്ത് രൂപയാക്കുമെന്നാണ് സൂചന. ഓട്ടോ മിനിമം നിരക്ക് 30 ആക്കും. വിദ്യാർഥികളുടെ നിരക്ക് പരിഷ്‌കരിക്കാൻ കമ്മീഷനെ നിയോഗിക്കുന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടാകും. ഇതിന് പിന്നാലെ ഉത്തരവിറക്കുമെന്നും അധികൃതർ സൂചിപ്പിക്കുന്നു.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തുക. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോമീറ്ററിന് ഒരു രൂപ വീതം കൂട്ടും. വിദ്യാർഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം ശക്‌തമാണെന്നും ഇത് അന്യായമാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വെക്കാനാണ് എൽഡിഎഫ് യോഗത്തിലെ തീരുമാനം.

ഈ സാഹചര്യത്തിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ തീരുമാനിക്കും. ഓട്ടോ ചാർജ് രണ്ടുകിലോമീറ്ററിന് 30 രൂപ വരെയാക്കും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയാക്കി നിരക്ക് ഉയർത്തും. ടാക്‌സി നിരക്ക് 1500 സിസിക്ക് താഴെയുള്ള കാറുകൾ മിനിമം 200 രൂപക്കും 1500 സിസിക്ക് മുകളിലുള്ളവക്ക് 225 രൂപയുമാക്കി ഉയർത്താനാണ് ആലോചന. പുതുക്കിയ യാത്രാനിരക്ക് അടിസ്‌ഥാനമാക്കിയുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽ വരുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു.

എന്നാൽ, വെയിറ്റിങ് ചാർജ്, രാത്രി യാത്ര എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്‌സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ടുകിലോമീറ്ററാക്കി ഉയർത്തി. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്നും മന്ത്രി വ്യക്‌തമാക്കി. ഇന്ധന നിരക്ക് വർധിക്കുന്നതിന് ആനുപാതികമായ വർധനവല്ല ഏർപ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

Tags