രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളത്ത്

google news
rahul

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ എറണാകുളം ജില്ലയിൽ പര്യടനം തുടങ്ങും. ഇന്ന് വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ  കോൺഗ്രസ് നേതാക്കൾ ജാഥയെ സ്വീകരിക്കും. എറണാകുളത്തെ രണ്ട് ദിവസത്തെ പര്യടനം അവസാനിച്ചാൽ 22ന് രാത്രിയോടെ രാഹുൽ ദില്ലിക്ക് മടങ്ങും.  ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ രാവിലെ 6.30ന് കുമ്പളം ടോൾ പ്ലാസയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം  തുടങ്ങുക. 18 കിലോമാറ്ററോളം സഞ്ചരിച്ച് ഇടപ്പള്ളി സെന്‍റ്  ജോർജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും. തൃപ്പൂണിത്തുറ മണ്ഡലത്തിലെ പ്രവർത്തകരാണ് രാവിലെ യാത്രയെ അനുഗമിക്കുക. വൈകീട്ട് നാലരയോടെ ഇടപ്പള്ളിയിൽ നിന്ന്  യാത്ര ആലുവയിലേക്ക് തിരിക്കും. ജില്ലയിലെ പരമാവധി പ്രവർത്തകരെ ഈ സമയം ജാഥയിൽ അണിനിരത്താനാണ് ഡിസിസി നേതൃത്വം തീരുമാനിച്ചത്. 7 മണിയോടെ ആലുവയിലെ സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും. നാളെ ഉച്ചയ്ക്ക് കളമശ്ശേരിയിലെ ഞാലകം സെന്ററിൽ, രാഹുൽ,  ട്രാൻസ്‍ജൻഡറുകൾ, ഐടി പ്രൊഫഷണലുകൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ആദ്യ ദിവസത്തെ യാത്ര അവസാനിച്ചാൽ രാഹുലും സംഘവും ആലുവ യുസി കോളേജിൽ തങ്ങും. വ്യാഴാഴ്ച ആലുവ ദേശം കവലയിൽ നിന്നാണ് വീണ്ടും പര്യടനം തുടങ്ങുക. തുടർന്ന് അങ്കമാലി കറുകുറ്റിയിൽ യാത്ര അവസാനിക്കും.  ഉച്ചയ്ക്ക്  അങ്കമാലി അഡ്‍ലക്സ് സെന്ററിൽ രാഹുൽ ഗാന്ധി വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.  യാത്ര കടന്നുപോകുന്ന ദേശീയപാതയിൽ ഒരുഭാഗത്ത് ഗാതഗത ക്രമീകരണം ഉണ്ടാകും. തിരുവനന്തപുരത്തേക്കുള്ള വലിയ കണ്ടെയ‍്‍നറുകൾക്ക് ദേശീയപാതയിൽ പ്രവേശനം ഉണ്ടാകില്ല. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി ഇവ തിരിഞ്ഞു പോകണം. നാളെ കൊച്ചിയിൽ നിന്ന് ആലപ്പുഴ, തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർ കണ്ണമാലി ചെല്ലാനം തീരദേശ റോഡ് വഴി പോകണം.

Tags