കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയയുടെ നിയമനം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി

google news
priya-varghese


തിരുവനന്തപുരം : കണ്ണൂർ സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിനെ നിയമിക്കുന്നതിനായി ഒന്നാം റാങ്ക് നൽകിയെന്ന പരാതിയിൽ കണ്ണൂർ വിസി ഡോ:ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നൽകാൻ ഗവർണർ ആവശ്യപ്പെട്ടു. തൃശൂർ കേരള വർമ കോളജിൽ അധ്യാപികയായ പ്രിയാ വർഗീസിന് കഴിഞ്ഞ നവംബറിൽ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന്, മാറ്റിവച്ചിരുന്ന റാങ്ക് പട്ടിക കഴിഞ്ഞ മാസം കൂടിയ സിൻഡിക്കറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയതിനുള്ള പരിതോഷികമായാണ് ഗോപിനാഥ് രവീന്ദ്രനു വിസിയായി പുനർനിയമനം നൽകിയതെന്ന് ആക്ഷേപമുണ്ടായിരുന്നു. യുജിസി നിയമങ്ങൾ പൂർണമായും അവഗണിച്ച് പ്രിയ വർഗീസിനു നിയമനം നൽകാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

യുജിസി ചട്ടപ്രകാരമുള്ള എട്ടു വർഷത്തെ അധ്യാപന പരിചയം പ്രിയയ്ക്കില്ല. ഗവേഷണ പഠനത്തിനു ചിലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യുജിസി വ്യവസ്ഥ നിലനിൽക്കേ പ്രസ്തുത പഠന കാലയളവുകൂടി കണക്കിലെടുത്താണ് ഇന്റർവ്യൂവിൽ പങ്കെടുപ്പിച്ചതെന്നാണ് പരാതിക്കാരുടെ വാദം.

25 വർഷത്തെ അധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അധ്യാപക സംഘടനയുടെ പ്രവർത്തകനായ അധ്യാപകനെയും മലയാളം സർവകലാശാലയിലെ രണ്ട് അധ്യാപകരെയും പിന്തള്ളിയാണ് ആകെ മൂന്നു വർഷത്തെ അധ്യാപന പരിചയം മാത്രമുള്ള കെ.കെ.രാഗേഷിന്റെ ഭാര്യയെ അസോഷ്യേറ്റ് പ്രഫസറായി നിയമിക്കാൻ ഒന്നാം റാങ്ക് നൽകിയത്. ഒന്നര ലക്ഷം രൂപയാണ് അസോഷ്യേറ്റ് പ്രഫസറുടെ ശമ്പളം.

കേരള വർമ്മ കോളജിൽ 3 വർഷത്തെ മാത്രം അധ്യാപന പരിചയമുള്ള പ്രിയാ വർഗീസ്, രണ്ടു വർഷം കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ആയി ജോലി ചെയ്ത മൂന്നു വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമ വിരുദ്ധമാണെന്ന് ഗവർണർക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Tags