ആംബുലന്‍സ് ഡ്രൈവറെ കാര്‍ യാത്രികന്‍ തടഞ്ഞ് മര്‍ദ്ദിച്ചു; രോഗി ചികിത്സ വൈകി മരിച്ചു

google news
ambulance

രോഗിയുമായി വന്ന ആംബുലന്‍സ് തടസപ്പെടുത്തിയതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. വളാഞ്ചേരി കരേക്കാട് വടക്കേപ്പീടിയേക്കല്‍ ഖാലിദ്(33) ആണ് മരിച്ചത്. കാര്‍ യാത്രക്കാരനാണ് ആംബുലന്‍സിനെ വഴിയില്‍ പിന്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി, സംഭവം കയ്യാങ്കളിയിലെത്തിച്ചത്. തര്‍ക്കത്തില്‍ പരുക്കേറ്റ ആംബുലന്‍സ് ഡ്രൈവര്‍ പാങ്ങ് വലിയപറമ്പില്‍ അബ്ദുല്‍ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45നാണ് സംഭവമുണ്ടായത്. വാഹന ഷോറൂമില്‍ എത്തിയ ഖാലിദിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അങ്ങാടിപ്പുറം മേല്‍പാലത്തില്‍ ആംബുലന്‍സിനു മുന്‍പില്‍ കാര്‍ തടസം ഉണ്ടാക്കിയെന്നാണ് പരാതി.

ആദ്യം വഴിയില്‍ വെച്ച് കാര്‍ യാത്രക്കാരനും ആംബുലന്‍സ് ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് ആശുപത്രിയിലേക്ക് പിന്തുടര്‍ന്നെത്തിയ കാര്‍ യാത്രക്കാരന്‍ ആംബുലന്‍സ് ഡ്രൈവറെ കയ്യേറ്റം ചെയ്തു. ഇതിനിടെ രോഗിയെ കൊണ്ടുപോകാനായി ആശുപത്രി ജീവനക്കാര്‍ സ്‌ട്രെച്ചറുമായി എത്തിയെങ്കിലും തര്‍ക്കത്തിന് ശേഷമാണ് രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. അല്പസമയത്തിന് ശേഷം മരിക്കുകയും ചെയ്തു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം തിരൂര്‍ക്കാട് സ്വദേശിയായ കാര്‍ ഉടമ പരാതി നിഷേധിച്ചു. സംഭവസമയത്ത് താന്‍ കാറിലുണ്ടായിരുന്നില്ലെന്നും സൈക്കിളില്‍നിന്നു വീണു പരുക്കേറ്റ മകനുമായി അയല്‍വാസിയും ജ്യേഷ്ഠനും മറ്റും ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവമെന്നുമാണ് കാര്‍ ഉടമ പറഞ്ഞത്. ഖാലിദിന്റെ കബറടക്കം ഇന്ന് വടക്കുംപുറം പഴയ ജുമാഅത്ത് പള്ളിയി!ല്‍ നടക്കും.
 

Tags