ആൻഡമാൻ അനുഭവങ്ങൾ മലയാളികൾക്ക് പകർന്നു നൽകിയ എ.കെ.പി. നമ്പ്യാർ വിട പറഞ്ഞു

google news
akp


തലശേരി: അടിയന്താരാവസ്ഥ കാലത്ത് ആൻഡമാനിലെ സെല്ലുലാർ ജയിൽ സൂപ്രണ്ടും ആൻഡമാനിലെ ടൂറിസം - ഇൻഫർമേഷൻ, പട്ടിക ക്ഷേമ വകുപ്പുകളുടെ മുൻ ഡയറക്ടറും പത്രപ്രവർത്തകനുമായിരുന്ന എ.കെ.പത്മനാഭൻ നമ്പ്യർ (എ.കെ.പി നമ്പ്യാർ  - 95) അന്തരിച്ചു. തലശേരി കാവുംഭാഗത്തെ വസതിയായ എം.വി.ഹൗസിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടത്തി. സഞ്ചയനം 27ന് 8.30ന് നടക്കും.

തലശേരിക്കടുത്ത് മാവിലായിൽ എം.വി.നാണു നമ്പ്യാരുടെയും എ.കെ.ലക്ഷ്മി കുട്ടിയുടെയും മകനായ അദ്ദേഹം കോഴിക്കോട് ‘പൗരശക്തി’ ദിന പത്രത്തിൽ സബ് എഡിറ്ററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1954 ൽ കേന്ദ്ര സർവീസിൽ ജോലി നേടി മദിരാശിയിൽ എത്തി.  ഡപ്യൂട്ടേഷനിൽ ആൻഡമാൻ ദ്വീപിലെത്തിയ അദ്ദേഹം അവിടുത്തെ നാലു പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ വിവിധ വകുപ്പുകളുടെ ഡയറക്ടർ പദവികൾക്കൊപ്പം  സ്​റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് സിഇഒ, സഹകരണ വകുപ്പ് റജിസ്​റ്റാർ, റഗുലർ പബ്ലിസിറ്റി ഓഫിസർ  സ്ഥാനങ്ങളും വഹിച്ചു.

വിരമിച്ച ശേഷം  അവിടെ കേരള സമാജം പ്രസിഡൻ്റായിരുന്നു.  ആൻഡമാൻ അനുഭവങ്ങൾ കോർത്തിണക്കി ‘നക്കാവരം’ എന്ന പുസ്തകം എഴുതി.  ഇംഗ്ലിഷിലും മലയാളത്തിലും ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ: പരേതയായ പാർവതി നമ്പ്യാർ.
മക്കൾ: എം.വി.രാധാകൃഷ്ണൻ (ബിസിനസ്, ബെംഗളൂരു),ഉഷ റാം മനോഹർ (മുൻ കേരള ബ്യൂറോ ചീഫ് , പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ), ഡോ.എം.വി.സുനിൽ കുമാർ (ഇഎൻടി സർജൻ, ഒറ്റപ്പാലം)മരുമക്കൾ: രേണുക (ജേർണലിസ്റ്റ് ) , വി.പി.റാം മനോഹർ (റിട്ട. മാനേജർ , കാനറ ബാങ്ക്), ഡോ:ബീന (ഒഫ്ത്താൽമോളജിസ്റ്റ് )സഹോദരങ്ങൾ: പരേതരായ എ.കെ.ദാമോദരൻ നമ്പ്യാർ,  കമലാക്ഷിയമ്മ

Tags