13കാരിയെ രണ്ടാനമ്മയുടെ പിന്തുണയോടെ പീഡിപ്പിച്ചു': 70 കാരനടക്കം നാലുപേര്‍ക്ക് കഠിന തടവ്

COURT

പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസില്‍ 70കാരനടക്കം നാലു പേര്‍ക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി വര്‍ഗീസ് ആണ് 10 വര്‍ഷം മുന്‍പ് നടന്ന കേസില്‍ ശിക്ഷ വിധിച്ചത്.

അവധികാലത്ത് വീട്ടില്‍ എത്തിയ പെണ്‍കുട്ടിയെ വിവിധ ദിവസങ്ങളില്‍ പ്രതികള്‍ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതില്‍ മൂന്നു കേസിലെ പ്രതികളെ ആണ് ശിക്ഷിച്ചത്.
കേസിലെ ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കില്‍ മിനി (43)യെ രണ്ട് കേസുകളിലായി മൊത്തം 42 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. 11,000 രൂപ പിഴ അടയ്ക്കണം. എന്നാല്‍ ആകെ ഇരുപത് വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. മിനിയുടെ വീട്ടില്‍ വച്ചാണ് പീഡനം നടന്നത്. കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമൂട്ടില്‍ വിനോദ്, മനോജ് എന്നിവര്‍ക്ക് 11 വര്‍ഷം വീതം കഠിന തടവും 6,000 രൂപ വീതം പിഴയും വിധിച്ചു. മറ്റൊരു കേസിലെ പ്രതിയായ കോളപ്ര കിഴക്കുമല ഒറ്റക്കുറ്റിയില്‍ ശിവന്‍ കുട്ടി(70)യെ മൂന്നു വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മറ്റൊരിടത്ത് വച്ചാണ് പെണ്‍കുട്ടിയെ പ്രതി ഉപദ്രവിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതികള്‍ അധിക തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
കുട്ടിയുടെ പുനരധിവാസത്തിനായി നഷ്ടപരിഹാരം നല്‍കാനും ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചു.

Tags