വിവാഹേതര ബന്ധമുണ്ടെന്ന സംശയം; മക്കളുടെ മുമ്പില്‍ വെച്ച് ഭാര്യയെ കൊലപ്പെടുത്തി യുവാവ്; വിവരം പുറത്തുപറയാതിരിക്കാൻ മക്കളെയും കൊന്നു; മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത് 3 നാൾ
ലക്‌നൗ: ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തില്‍ കുട്ടികളുടെ മുമ്പില്‍ വെച്ച് ഭാര്യയെ ഷാള്‍ കഴുത്തിൽച്ചുറ്റി കൊലപ്പെടുത്തിയ യുവാവ് വിവരം പുറത്തറിയാതിരിക്കാൻ മക്കളെയും കൊന്നു. കൊലപാതകത്തിന് ശേഷം മൂന്ന് ദിവസമാണ് ഇയാൾ മൃതദേഹങ്ങൾക്കൊപ്പം കഴിഞ്ഞത്. ലക്‌നൗ സ്വദേശി റാം ലഗന്‍ (32) ആണ് ക്രൂരകൃത്യം ചെയ്തത്. റാം ലഗന്‍റെ ഭാര്യ ജോതി (30), മക്കള്‍ പായല്‍ (6), ആനന്ദ്(3) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംശയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഇരുവരും തമ്മിൽ മാര്‍ച്ച് 28-ന് തര്‍ക്കമുണ്ടായതിന് ശേഷമാണ് കൊലപാതകം നടത്തിയത്. ജനവാസ മേഖലയായതിനാല്‍ മൃതദേഹം വീടിന് പുറത്തേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല തുടർന്ന് രാത്രി മൃതദേഹങ്ങളോടൊപ്പം കഴിയുകയും പകല്‍ പുറത്ത് ചെലവഴിക്കുകയുമാണ് ഇയാൾ ചെയ്തത്.
ഭാര്യയും മക്കളും അന്വേഷിച്ച അയല്‍വാസികളോട് അവർ ബന്ധുവീട്ടിലാണെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനേത്തുടർന്ന് വീട്ടുടമ നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേങ്ങള്‍ കണ്ടെത്തിയത്. റാം ലഗനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.