ഹോസ്റ്റലുകളിലെ ആളില്ലാത്ത മുറിയില്‍ കയറി ലാപ്‌ടോപ്പ് മോഷണം; യുവതി പിടിയില്‍

laptop theft

ബെംഗളൂരു: നഗരത്തിലെ പി.ജി ഹോസ്റ്റലുകളില്‍നിന്ന് ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ച യുവതി പിടിയില്‍. രാജസ്ഥാന്‍ സ്വദേശിനിയും സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരിയുമായ ജാസു അഗര്‍വാളി(29)നെയാണ് ബെംഗളൂരു പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറില്‍ എച്ച്.എ.എല്‍. പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ലാപ്‌ടോപ്പും ചാര്‍ജറും മൗസും മോഷണം പോയെന്ന കേസില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. യുവതിയുടെ പക്കല്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 24 ലാപ്‌ടോപ്പുകളും കണ്ടെടുത്തു.

അതേസമയം കഴിഞ്ഞ രണ്ടുവര്‍ഷമായി നഗരത്തിലെ വിവിധ ഹോസ്റ്റലുകളില്‍നിന്നായി യുവതി നിരവധി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് ബെംഗളൂരു കമ്മീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. ഐ.ടി. കമ്പനികളുടെ സമീപം പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ചാണ് യുവതി മോഷണം നടത്തിയിരുന്നത്. 

മാറത്തഹള്ളി, ടിന്‍ ഫാക്ടറി, ബെല്ലന്ദൂര്‍, സില്‍ക്ക്‌ബോര്‍ഡ്, വൈറ്റ്ഫീല്‍ഡ്, മഹാദേവ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെല്ലാം യുവതി ലാപ്‌ടോപ്പ് മോഷ്ടിച്ചിരുന്നു. മോഷ്ടിച്ച ലാപ്‌ടോപ്പുകൾ  മാറത്തഹള്ളിയിലെയും ഹെബ്ബാളിലെയും കടകളിലും സ്വന്തം നാട്ടിലെത്തി കരിഞ്ചന്തയിലും വിറ്റഴിക്കുകയാണ് യുവതി ചെയ്തിരുന്നത്.

കോവിഡ് കാലത്ത് ജോലി നഷ്ടമായതിന് പിന്നാലെയാണ് ജാസു അഗര്‍വാള്‍ ലാപ്‌ടോപ്പ് മോഷണം ആരംഭിച്ചത്. എച്ച്.എ.എല്‍. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇതെല്ലാം കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു.

Tags