'എന്നെ തല്ലിയത് പിന്തുണയ്ക്കുന്നവര്‍ ബലാത്സംഗമോ കൊലപാതകമോ ശരിയാണെന്ന് പറയുമോ?'; കങ്കണ

kangana

ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് തന്നെ തല്ലിയ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കോണ്‍സ്റ്റബിളിനെ പ്രശംസിച്ചവരെ പരിഹസിച്ച് നടിയും ബിജെപി നേതാവുമായ കങ്കണ റണാവത്ത്. ഈ സംഭവത്തെ പിന്തുണയ്ക്കുന്നവര്‍ക്ക് ആരെങ്കിലും ബലാത്സംഗം ചെയ്യുകയോ കൊലപ്പെടുത്തുകയോ ചെയ്താല്‍ അതും ശരിയായിരിക്കുമോയെന്ന് കങ്കണ സാമൂഹ്യമാധ്യമമായ എക്‌സില്‍ ചോദിച്ചു.
'ലൈംഗികാതിക്രമം നടത്തുന്നവര്‍ക്കും കൊലപാതകികള്‍ക്കും കള്ളന്മാര്‍ക്കും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ശക്തമായ വൈകാരികമോ ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ കാരണങ്ങളുണ്ട്. ഒരു കുറ്റകൃത്യവും ഒരു കാരണവുമില്ലാതെ സംഭവിക്കുന്നില്ല. എന്നിട്ടും അവര്‍ കുറ്റവാളികളാകുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ കുറ്റവാളികളുമായി ശക്തമായ വൈകാരികത പുലര്‍ത്തുന്നുവെങ്കില്‍, ഒരാളുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവരെ ആക്രമിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ശരിയാണെങ്കില്‍, ബലാത്സംഗമോ കൊലപാതകമോ നിങ്ങള്‍ക്ക് ശരിയാണ്. മനഃശാസ്ത്രപരമായ ക്രിമിനല്‍ പ്രവണതകള്‍ നിങ്ങള്‍ ആഴത്തില്‍ നോക്കണം. ദയവായി യോഗയും ധ്യാനവും സ്വീകരിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ജീവിതം കയ്‌പേറിയതും ഭാരമുള്ളതുമായ അനുഭവമായി മാറും. അധികം പകയും വെറുപ്പും അസൂയയും കാണിക്കരുത്'', അവര്‍ കുറിച്ചു.
കങ്കണയെ മര്‍ദ്ദിച്ചതിന് പിന്നാലെ കുല്‍വീന്ദര്‍ കൗറിനെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയിലേക്ക് പോകവെ ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 

Tags