ഫെബ്രുവരിയിൽ ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകൾ വാട്സ് ആപ് നീക്കം ചെയ്തു
![whatsapp](https://keralaonlinenews.com/static/c1e/client/94744/uploaded/68cb01983af7aca6158f63d46c88dc96.jpg?width=823&height=431&resizemode=4)
ന്യൂഡൽഹി: ഫെബ്രുവരിയിൽ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ അപകടകരമെന്ന് കണ്ടെത്തിയ 76 ലക്ഷം അക്കൗണ്ടുകൾ.
2021ലെ ഐ.ടി നിയമത്തിലെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചതെന്ന് വാട്സ് ആപ് അറിയിച്ചു.
ഫെബ്രുവരി ഒന്ന് മുതൽ 29 വരെയുള്ള കാലയളവിൽ 76,28,000 വാട്സ് ആപ് അക്കൗണ്ടുകൾ നിരോധിക്കുകയും 14,24,000 അക്കൗണ്ടുകൾ മുൻ കരുതലെന്നോണം നിയന്ത്രിക്കുകയും ചെയ്തു.
രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കൾ വാട്സ് ആപ്പിനുണ്ട്. ഫെബ്രുവരിയിൽ 16,618 പരാതികളാണ് വാട്സ് ആപ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കമ്പനിക്ക് ലഭിച്ചത്. ഇതിൽ 22 കേസുകളിൽ മാത്രമാണ് നടപടി എടുത്തത്.
എല്ലാ പരാതികളോടും പ്രതികരിച്ചിട്ടുണ്ടെന്നും നേരത്തെ നൽകിയ പരാതികൾ ആവർത്തിച്ചവയിൽ മാത്രമാണ് നടപടിയിൽ നിന്ന് ഒഴിവായതെന്നും വാട്സ് ആപ് പറയുന്നു. ജനുവരി 1 മുതൽ 31 വരെയുള്ള കാലയളവിൽ കമ്പനി 67,28,000 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിൽ ഏകദേശം 13,58,000 എണ്ണം ഉപയോക്താക്കളിൽ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകൾ വരുന്നതിന് മുമ്പ് തന്നെ നിരോധിച്ചവയാണെന്നും കമ്പനി വ്യക്തമാക്കി.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)
സുരക്ഷാ ഫീച്ചറുകൾക്കും നിയന്ത്രണങ്ങൾക്കും പുറമേ, സുരക്ഷയുമായി ബന്ധപ്പെട്ട് മേൽനോട്ടം വഹിക്കാൻ എഞ്ചിനീയർമാർ, ഡാറ്റാ സയന്‍റിസ്റ്റുകൾ, അനലിസ്റ്റുകൾ, ഗവേഷകർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ടീമിനെ നിയമിക്കുന്നുണ്ടെന്നും വാട്സ് ആപ് അറിയിച്ചു.