വഫഖ് ഭേദഗതി ബിൽ ഭരണഘടനക്കെതിരായ കടന്നാക്രമണം : സോണിയ ഗാന്ധി


ന്യൂഡൽഹി: ലോക്സഭ പാസാക്കിയ വഫഖ് ഭേദഗതി ബിൽ ഭരണഘടനക്കെതിരായ കടന്നാക്രമണമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗന്ധി. സമൂഹത്തെ എന്നന്നേക്കുമായി വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണെന്നും അവർ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ്, ഭരണഘടന കടലാസിൽ മാത്രമായി അവശേഷിക്കും. ഭരണഘടന തകർക്കുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും സോണിയ കൂട്ടിച്ചേർത്തു. അതേസമയം, ലോക്‌സഭയിലെ വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയില്‍ വയനാട് എം.പി കൂടിയായ പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് വലിയ വിവാദമായി. അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടും ചര്‍ച്ചക്കിടെ ഒരു സമയത്തും പ്രിയങ്ക ഗാന്ധി ലോക്‌സഭയില്‍ എത്തിയില്ല.
വിവാദ ബിൽ ചര്‍ച്ചക്കെടുക്കുമ്പോള്‍ വയനാട് എം.പി സഭയിൽ ഉണ്ടാകണമായിരുന്നില്ലേ എന്നാണ് ഏവരും ചോദിക്കുന്നത്. പ്രിയങ്ക വിദേശത്താണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകിയ വിശദീകരണം. 12 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിലാണ് ബുധനാഴ്ച അർധ രാത്രി ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ പാസാക്കിയത്. 232 അംഗങ്ങൾ എതിർത്തപ്പോൾ 288 പേർ അനുകൂലിച്ചു.
