സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ജി.എസ്.ടി നഷ്ടപരിഹാര വിതരണം തുടരാൻ സാധ്യത

google news
nirmala

ന്യൂഡൽഹി : സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാര്‍ രണ്ട് വർഷം കൂടി ജി.എസ്.ടി നഷ്ട്പരിഹാരം നല്‍കിയേക്കുമെന്ന് സൂചന. സാനപത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നീട്ടണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നടപടി ആലോചിക്കുന്നത്. അതേസമയം നഷ്ടപരിഹാരം തുടർന്നും നൽകണമെന്ന ആവശ്യവും ജി.എസ്.ടി നിരക്കുവര്‍ധനയിലെ പ്രശ്നങ്ങളും ഈ മാസം നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി ഉയര്‍ത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നഷ്ടപരിഹാര വിഷയത്തില്‍ കൃത്യമായൊരു നിലപാട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇതുവരെ നൽകിയിരുന്നില്ല. ജി.എസ്.ടി യോഗത്തിലും ഇക്കാര്യത്തിൽ ഒരു നിലപാട് മന്ത്രി സ്വീകരിച്ചില്ല. എന്നാല്‍ നഷ്ടപരിഹാരം നീട്ടണമെന്ന ആവശ്യത്തില്‍ സംസ്ഥാനങ്ങള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകാനാണ് സാധ്യതയെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. 

ജി.എസ്.ടി നടപ്പാക്കിയ 2017 മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകി വന്ന നഷ്ടപരിഹാരം ജൂണില്‍ അവസാനിച്ചിരുന്നു. നഷ്ടപരിഹാര വിതരണം തുടരാൻ സർക്കാർ ഉദ്ദേശിക്കുന്നുവെങ്കിൽ കേന്ദ്രമന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഇതുവരെ ലഭിച്ച പോലെ തന്നെ നഷ്ടപരിഹാരം നൽകുന്നത് തുടരണം എന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നഷ്ടപരിഹാരം തുക പകുതിയായി വെട്ടിക്കുറയ്ക്കുമോ എന്ന ആശങ്ക അവർക്കുണ്ട്. 

നിലവില്‍ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമല്ല ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും നഷ്ടപരിഹാരം നീട്ടണമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് പകുതിക്ക് ശേഷം തമിഴ്നാട്ടിലെ മഥുരയില്‍ നടക്കുന്ന യോഗത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ നിലപാട് കടുപ്പിക്കും.  ലക്ഷ്വറി ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി അവശ്യ സാധനങ്ങളുടെ ജിഎസ്ടി ഒഴിവാക്കണമെന്ന ആവശ്യവും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ ഉയർത്തും. 

Tags