പിഴയും പലിശയും ചേര്‍ത്ത് 1700 കോടി അടയ്ക്കണം; കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

CONGRESS

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്.1700 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.2017-18 മുതല്‍ 2020-21 വരെയുള്ള വര്‍ഷങ്ങളിലെ പിഴയും പലിശയും അടക്കമാണ് ഈ തുക. ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയേറ്റതിന് പിന്നാലെയാണ് നടപടി.
ജനാധിപത്യവിരുദ്ധവും യുക്തി രഹിതവുമായ നടപടി എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. നിയമ പോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
നാലു വര്‍ഷത്തെ ആദായനികുതി വകുപ്പ് കണക്കെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച നാലു ഹര്‍ജികള്‍ കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. നേരത്തേ മൂന്നു വര്‍ഷത്തെ ഹര്‍ജികള്‍ തള്ളിയ അതേ കാരണത്താല്‍ ഈ ഹര്‍ജികളും തള്ളുകയാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാസം 25ന് മൂന്നു ഹര്‍ജികള്‍ തള്ളിയത്. അതേ തരത്തിലാണ് 201718, 1819, 1920, 2021 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ കണക്കെടുപ്പ് നടപടികള്‍ ആദായ നികുതി വകുപ്പ് നിര്‍ത്തി വെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags