ഇന്ത്യന്‍ പാരമ്പര്യം പഠിക്കാന്‍ സോണിയ ഗാന്ധി കഷ്ടപ്പെട്ടെന്ന് പ്രിയങ്ക ഗാന്ധി

google news
priyanka gandhi

ബംഗളൂരു: ഇന്ത്യന്‍ പാരമ്പര്യം പഠിക്കാന്‍ സോണിയ ഗാന്ധി ആദ്യം പ്രയാസപ്പെട്ടെന്നും രാഷ്ട്രീയം ഇഷ്ടമല്ലായിരുന്നെന്നും മകളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര പറഞ്ഞു. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്ത്രീ കേന്ദ്രീകൃത കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.


 ധീരരും ശക്തരുമായ രണ്ട് സ്ത്രീകളാണ് തന്നെ വളര്‍ത്തിയതെന്നും മുത്തശ്ശി ഇന്ദിരാഗാന്ധിയെയും അമ്മ സോണിയാ ഗാന്ധിയെയും സൂചിപ്പിച്ച് പ്രിയങ്ക പറഞ്ഞു. ഇന്ദിരാഗാന്ധിക്ക് 33 വയസ്സുള്ള മകനെ നഷ്ടപ്പെടുമ്പോള്‍ എനിക്ക് എട്ട് വയസ്സായിരുന്നു. എന്നാല്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തിന്റെ അടുത്ത ദിവസം തന്നെ അവര്‍ രാജ്യത്തെ സേവിക്കാന്‍ ജോലിക്ക് പോയി. അത് അവരുടെ കടമയും ആന്തരിക ശക്തിയും ആയിരുന്നു. മരിക്കുന്നതുവരെ ഇന്ദിരാഗാന്ധി രാഷ്ട്രസേവനം തുടര്‍ന്നുവെന്നും പ്രിയങ്ക പറഞ്ഞു.

21-ാം വയസ്സിലാണ് സോണിയ രാജീവ് ഗാന്ധിയുമായി പ്രണയത്തിലായത്. അദ്ദേഹത്തെ വിവാഹം ചെയ്യാനായി ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക് സോണിയ വന്നു. നമ്മുടെ പാരമ്പര്യം പഠിക്കാന്‍ അവര്‍ വളരെയധികം പ്രയാസപ്പെട്ടു. അവര്‍ ഇന്ത്യയുടെ രീതികള്‍ പഠിച്ചു. ഇന്ദിരാ ഗാന്ധിയില്‍ നിന്ന് അവരെല്ലാം പഠിച്ചെടുത്തു. 44-ാം വയസ്സിലാണ് സോണിയക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടത്. രാഷ്ട്രീയം ഇഷ്ടമല്ലാതിരുന്നിട്ടും രാജ്യസേവനത്തിനായി അവര്‍ ആ മാര്‍ഗം തെരഞ്ഞെടുത്തു. ഇന്ന് 76-ാം വയസ്സിലും അവരാ സേവനം തുടരുകയാണ്. വളരെ പ്രധാനപ്പെട്ട ഒരു കാര്യം സോണിയാ ഗാന്ധി ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പഠിച്ചെടുത്തു. നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിച്ചാലും, അതെത്ര വലിയ ദുരന്തമായാലും , നിങ്ങളുടെ പോരാട്ടം എത്ര ആഴത്തിലുള്ളതായാലും തനിച്ച് നിന്ന് പോരാടാനുള്ള ധൈര്യം ഉണ്ടാവണം എന്നതാണ് അതെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. 

Tags