പരിചയം പ്രണയമായി വളർന്നു, വിവാഹം കഴിയ്ക്കണമെങ്കിൽ ഇന്ത്യയിലെത്തണം ; പാക് കൗമാരിക്കാരിയെ ഇന്ത്യയിലെത്തിച്ച് യുവാവ്
ബെംഗളൂരു: ഓൺലൈൻ ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് പെൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഇഖ്‌റ ജീവാനി എന്ന യുവതിയാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. യഥാർഥ പേരും വിവരങ്ങളും മറച്ചുവെച്ചാണ് ഇവർ ബെംഗളൂരുവിൽ താമസമാക്കിയത്.
പെൺകുട്ടിയെ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാമുകനായ ഉത്തർപ്രദേശ് സ്വദേശി മുലായം സിങ് യാദവ് എന്ന 25കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഓൺലൈൻ ഗെയിമിലൂടെയാണ് ഇരുവരും പരസ്പരം പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളർന്നു. വിവാഹം കഴിയ്ക്കണമെങ്കിൽ ഇന്ത്യയിലെത്തണമെന്ന് യുവാവ് അറിയിച്ചതിനെ തുടർന്നാണ് പെൺകുട്ടി സാഹസത്തിന് മുതിർന്നത്.
നേപ്പാൾ അതിർത്തി വഴിയാണ് യുവാവ് പെൺകുട്ടിയെ ഇന്ത്യയിലെത്തിച്ചത്. നേപ്പാളിൽ വെച്ച് ഇരുവരും വിവാഹിതരായെന്നും പൊലീസ് പറഞ്ഞു. ബിഹാറിൽ ആദ്യമെത്തി. പിന്നീട് ബെംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് മുലായം സിങ് യാദവ്.
ബെംഗളൂരുവിൽ പേരും വിലാസവും മാറ്റി ജുന്നസാന്ദ്രയിലെ അയ്യപ്പക്ഷേത്രത്തിന് സമീപമുള്ള വാടകവീട്ടിലാണ് ഇരുവരും താമസിച്ചത്. റാവ യാദവ് എന്നാണ് ഇഖ്റ പേരുമാറ്റിയത്.
ഇന്ത്യൻ പാസ്‌പോർട്ടിന് അപേക്ഷിച്ച ശേഷം ഇഖ്‌റയ്ക്ക് വ്യാജ ആധാർ കാർഡും മുലായം സംഘടിപ്പിച്ച് നൽകി. എന്നാൽ, പാകിസ്ഥാനിലെ കുടുംബവുമായി ബന്ധപ്പെടാൻ ഇഖ്റ ശ്രമിച്ചതോടെ പിടിവീണു.