'ഇന്ത്യാ സിന്ദാബാദ്' വിളിച്ച് നാവിക സേന രക്ഷിച്ച പാക് പൗരന്മാര്‍

pakistan

കടല്‍ കൊള്ളക്കാര്‍ തടഞ്ഞു വെച്ചിരുന്ന ഇറാനിയന്‍ കപ്പലിനെയും 23 പാകിസ്ഥാന്‍ പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. വെള്ളിയാഴ്ചയാണ് അറബിക്കടലില്‍ നിന്ന് ഇറാനിയന്‍ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ തട്ടികൊണ്ട് പോയത്. പാകിസ്ഥാന്‍ പൗരന്മാര്‍ നന്ദി അറിയിക്കുന്നതും 'ഇന്ത്യാ സിന്ദാബാദ്' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതുമായ വീഡിയോ ഇന്ത്യന്‍ സേന പങ്കുവെച്ചു.

എഫ്വി എഐ കമ്പാര്‍ 786 എന്ന കപ്പലാണ് കടല്‍ കൊള്ളക്കാര്‍ തടഞ്ഞുവെച്ചത്. കപ്പല്‍ തട്ടിയെടുത്ത ഒമ്പത് സായുധ കടല്‍ക്കൊള്ളക്കാരെ നാവികസേന അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 2022 ലെ മാരിടൈം ആന്റി പൈറസി ആക്ട് അനുസരിച്ച് കൂടുതല്‍ നിയമ നടപടികള്‍ക്കായി അവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുകയാണെന്നും ഇന്ത്യന്‍ നാവികസേനാ അറിയിച്ചു.

മാര്‍ച്ച് 28ന് യെമനിലെ സൊകോത്രയില്‍ നിന്ന് ഏകദേശം 90 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെച്ച് ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എഐ കമ്പാര്‍ 786 ഹൈജാക്ക് ചെയ്യപ്പെട്ടത്. ഈ വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ നാവികസേന രക്ഷാദൗത്യം നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹൈജാക്ക് ചെയ്ത കപ്പല്‍ നാവികസേന സ്വതന്ത്രമാക്കിയത്. ഏകദേശം 12 മണിക്കൂര്‍ നേരത്തെ ഓപ്പറേഷനൊടുവിലാണ് 23 പാകിസ്ഥാന്‍ പൗരന്മാര്‍ അടങ്ങുന്ന സംഘത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതെന്ന് നാവികസേന അറിയിച്ചു. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും സേന അറിയിച്ചു.

Tags