ഇപ്പോള്‍ രണ്ടാം വിവാഹം കഴിക്കാം,തിരഞ്ഞെടുപ്പിന് ശേഷം ബഹുഭാര്യത്വ നിരോധനം: ബദറുദ്ദീന്‍ അജ്മലിന് എതിരെ പരിഹാസവുമായി ഹിമന്ത ശര്‍മ്മ

രാജീവ് ഗാന്ധിയുടെ മകനാണ് രാഹുല്‍ എന്നുള്ളതിന് ബിജെപി ഇതുവരെ തെളിവൊന്നും ചോദിച്ചിട്ടില്ല : അധിക്ഷേപ പരാമർശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ

ലോക്‌സഭാ എംപിയും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) പ്രസിഡന്റുമായ ബദറുദ്ദീന്‍ അജ്മലിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം അസമില്‍ ഏകീകൃത സിവില്‍ കോഡ് നിയമം നടപ്പിലാക്കുകയും അതിന് ശേഷം ബഹുഭാര്യത്വം നിയമവിരുദ്ധം ആകുകയും ചെയ്യും. അതിന് മുന്‍പേ ഒന്നോ രണ്ടോ വിവാഹം കഴിക്കണമെന്നതായിരുന്നു ബദറുദ്ദീന്‍ അജ്മലിന് എതിരെയുളള ഹിമന്ത ശര്‍മ്മയുടെ പരിഹാസം. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ വിവാഹ ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍, അത് ഇപ്പോഴും നിയമാനുസൃതമായതിനാല്‍ താനും പങ്കെടുക്കുമെന്നും ഹിമന്ത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

ബഹുഭാര്യത്വത്തിന് നിരോധനം ഏര്‍പ്പെടുത്തുന്നതിന് പകരം ഒന്നിലധികം തവണ വിവാഹം കഴിക്കുന്നതിനെതിരെ അസം സര്‍ക്കാര്‍ ബോധവല്‍ക്കരണം നടത്തണമെന്ന് ബദ്‌റുദ്ദീന്‍ അജ്മല്‍ പറഞ്ഞിരുന്നു. അസം സര്‍ക്കാര്‍ ബഹുഭാര്യത്വം നിരോധിക്കുന്നതിനുള്ള ബില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു അജ്മലിന്റെ പരാമര്‍ശം.
അടുത്തിടെ മിയ എന്ന് അറിയപ്പെടുന്ന ബംഗ്ലാദേശ് മുസ്ലിങ്ങള്‍ അസമിലെ ആചാരങ്ങളും വ്യവസ്ഥകളും അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ദമ്പതികള്‍ രണ്ട് കുട്ടികള്‍ മാത്രമായി പരിമിതപ്പെടുത്തണം, ഒരാള്‍ ഒന്നിലധികം വിവാഹം കഴിക്കരുത്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹം നടത്തരുത് എന്നിവയായിരുന്നു ഹിമന്ത ബിശ്വ ശര്‍മ്മ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍.

അസമിലെ ഹിമന്ത ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2023ല്‍ രണ്ട് ഘട്ടങ്ങളിലായി ശൈശവ വിവാഹത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നു. കൂടാതെ പ്രായമായ നിരവധി പുരുഷന്മാര്‍ ഒന്നിലധികം തവണ വിവാഹം കഴിച്ചതായും അവരുടെ ഭാര്യമാരില്‍ കൂടുതലും ചെറുപ്പക്കാരായ പെണ്‍കുട്ടികളാണെന്നും സമൂഹത്തിലെ ദരിദ്ര വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും ശര്‍മ്മ നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു.

Tags