ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്ത് നോട്ട

voting

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രണ്ടാം സ്ഥാനത്ത് നോട്ട. മണ്ഡലത്തില്‍ 1008077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഷങ്കര്‍ ലാല്‍വാനിയാണ് വിജയം നേടിയത്. നോട്ട രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ മൂന്നാം സ്ഥാനത്ത് ബിഎസ്പിയുടെ സഞ്ജയ് ലക്ഷ്മണ്‍ സോളങ്കിയാണ്. 2,18,674 വോട്ടുകളാണ് നോട്ടയ്ക്ക് വീണത്. വിജയം നേടിയ ഷങ്കര്‍ ലാല്‍വാനി  11,60,627 വോട്ടുകളാണ് നേടിയത്.
ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട അക്ഷയ് കാന്തി ബാം ഏപ്രില്‍ 29 ന് ബിജെപി മന്ത്രി കൈലാഷ് വിജയവര്‍ഗിയ, നിയമസഭാംഗം രമേഷ് മെന്‍ഡോള എന്നിവര്‍ക്കൊപ്പം ഇന്‍ഡോര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.
കോണ്‍ഗ്രസ് പിന്നീട് പ്രചാരണം നടത്തിയതും നോട്ടയ്ക്ക് വോട്ട് ചെയ്യാനായിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പണവും ആളുകളെയും ഉപയോഗിച്ച ബിജെപിക്ക് ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിതു പട്‌വാരി പറഞ്ഞു. നോട്ടയെ പിന്തുണച്ചതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 

Tags