ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു ; കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറില്‍ മാത്രം മരിച്ചത് 60 പേര്‍

heat

ഡല്‍ഹി : ഉത്തരേന്ത്യയില്‍ ചൂട് വര്‍ധിക്കുന്നു. ബീഹാറില്‍ മാത്രം ഉഷ്ണതരംഗത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡീഷയിലെ റൂര്‍ക്കേലയില്‍ 10 പേരും മരിച്ചു. പല സംസ്ഥാനങ്ങളിലും നിരവധി പേര്‍ ഉഷ്ണതരംഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലാണ്.

ചൂട് കൊണ്ട് വലയുന്ന ഉത്തരേന്ത്യയില്‍ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉഷ്ണ തരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബീഹാറില്‍ മാത്രം 60 പേരുടെ മരണത്തിനാണ് ചൂട് ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഔറംഗാബാദിലും, പറ്റ്‌നയിലുമായാണ് ഏറെയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി പേരെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉഷ്ണം മൂലമുണ്ടാകുന്ന മരണങ്ങളില്‍ രാജസ്ഥാന്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യാപിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനത്ത് 5 പേര്‍ മാത്രമാണ് ചൂടിനെ തുടര്‍ന്ന് മരിച്ചതെന്നും മാധ്യമങ്ങള്‍ കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത നാല് ദിവസങ്ങളില്‍ ഉത്തരേന്ത്യയില്‍ ചൂട് 2 ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ കുറയാമെങ്കിലും ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Tags