മദ്യപിച്ചിട്ടില്ല,വാഹനം ആരെയും ഇടിച്ചിട്ടുമില്ല; രവീണാ ടണ്ഠനെതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പൊലീസ്

raveena

മുംബൈ: മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിക്കുകയും ചോദ്യം ചെയ്തവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന ബോളിവുഡ് താരം രവീണാ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമാണെന്ന് മുംബൈ പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും രവീണയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്ന് വ്യക്തമായെന്നും  അവര്‍ മദ്യപിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.

 പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. നടിയുടെ ഡ്രൈവര്‍ റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി കടന്നുപോകുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ തര്‍ക്കം ആരംഭിച്ചു എന്നാണ് ഡിസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

തര്‍ക്കം രൂക്ഷമായതോട രവീണ ഡ്രൈവറെ സംരക്ഷിക്കാന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് വന്നു. എന്നാല്‍ ആള്‍ക്കൂട്ടം അവരെ അധിക്ഷേപിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പിന്നീട് ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മാത്രമല്ല കാര്‍ ആരെയും തട്ടിയിട്ടില്ല. രവീണ മദ്യപിച്ചിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

അതേസമയം നടി രവീണയും വൈറല്‍ ഭയാനിയുടെ ഒരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

Tags