'ടിവികെ' എന്ന് ഉപയോഗിക്കരുത്; വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്

VIJAY

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ് നൽകിയിരിക്കുന്നത്. വിജയ്‌യുടെ പാർട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീൽ നോട്ടീസ്.

നിലവില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന പേരാണ് ടിവികെ. വിജയിയുടെ പാര്‍ട്ടിയും അത് ഉപയോഗിക്കുകയാണെങ്കില്‍ പൊതുജനത്തിനിടയില്‍ ഇത് പ്രശ്നം ഉണ്ടാക്കും. അടുത്തിടെ ഞങ്ങളുടെ പാര്‍ട്ടിയുടെ കൃഷ്ണഗിരിയിലെ സെക്രട്ടറി റോഡ് അപകടത്തില്‍ മരണപ്പെട്ടു. പത്രത്തില്‍ വാര്‍ത്ത വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടെന്നാണ്. വിജയ് പാര്‍ട്ടി അംഗങ്ങളും ഈ വാര്‍ത്ത കണ്ട് എത്തി. ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാന്‍ വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കണം എന്നാണ് വേല്‍മുരുകന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. 

2006-11 കാലത്ത് പിഎംകെ എംഎല്‍എ ആയിരുന്ന വേല്‍മുരുകന്‍ 2012 ലാണ് പാര്‍ട്ടി വിട്ട് ടിവികെ എന്ന കക്ഷി ആരംഭിച്ചത്. 2019 ല്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച ടിവികെ. 2021 തെരഞ്ഞെടുപ്പില്‍ ഉദയസൂര്യന്‍ ചിഹ്നത്തില്‍ മത്സരിച്ച് പന്നുരുതി മണ്ഡലത്തില്‍ നിന്നും വിജയിച്ചിരുന്നു. 

ഏറെനാളത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൽ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല, മാത്രമല്ല ഈ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണക്കില്ലെന്നും രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. വിജയ് മക്കള്‍ ഇയക്കം എന്ന തന്റെ ഫാന്‍സ് അസോസിയേഷനെയാണ് വിജയ്  തമിഴക വെട്രി കഴകം എന്ന പേരിൽ പാർട്ടിയാക്കി മാറ്റിയത്.