കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
ഡെൽഹി: 263 ചൈനീസ് പൗരൻമാര്‍ക്ക് ഇന്ത്യന്‍ വിസ ലഭ്യമാക്കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഡെൽഹി ഹൈക്കോടതി ജൂണ്‍ 24ലേക്ക് മാറ്റി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഹാജരാകാന്‍ സാധിക്കാത്തതിനാലാണ് ഹരജി മാറ്റിവെച്ചത്.
കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്‌ഡിന് പിന്നാലെ കാര്‍ത്തി ചിദംബരത്തെ സിബിഐ സംഘം ചോദ്യം ചെയ്‌തിരുന്നു.
അതേസമയം നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസില്‍ രാഹുൽ ഗാന്ധിയുടെ മൂന്നാം ദിവസത്തിലെ ചോദ്യം ചെയ്യൽ പൂർത്തിയായി. വെള്ളിയാഴ്‌ച വീണ്ടും ഹാജരാകണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. കള്ളപ്പണകേസില്‍ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യംചെയ്യുന്നതില്‍ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. മഹിളാ കോണ്‍ഗ്രസ് നേതാക്കളെയും പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കുകയാണ്.