ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്, ഏകാധിപത്യം തകര്‍ത്ത് ഇതാ ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു: അരവിന്ദ് കെജരിവാള്‍

kejriwal

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇടക്കാല ജാമ്യത്തില്‍ പുറത്തിറങ്ങി. ഏകാധിപത്യം തകര്‍ത്ത് തിരികെ എത്തിയെന്നും പോരാട്ടം തുടരുമെന്നു കെജരിവാള്‍ പറഞ്ഞു. ജയിലിന് മുന്നില്‍ തന്നെ സ്വീകരിക്കാന്‍ തടിച്ച് കൂടിയ എഎപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരികയായിരുന്നു അദ്ദേഹം. ഒരു മണിക്ക് വാര്‍ത്താ സമ്മേളനം നടത്തുമെന്നും കെജരിവാള്‍ അറിയിച്ചു.
'ദൈവാനുഗ്രഹം എന്നോടൊപ്പമുണ്ട്. ഉടന്‍ പുറത്തിറങ്ങുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരും. ഏകാധിപത്യം തകര്‍ത്ത് ഞാന്‍ തിരികെ എത്തിയിരിക്കുന്നു. പിന്തുണക്കുന്നവരെ കാണുന്നതില്‍ സന്തോഷമുണ്ട്. അവരോട് നന്ദിയുണ്ട്. ഹനുമാന്‍ സ്വാമിയുടെ അനുഗ്രഹം എനിക്കുണ്ട്. ഉന്നത കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും നന്ദി. 'എനിക്ക് എല്ലാവരോടും നന്ദി പറയണം… നിങ്ങള്‍ എനിക്ക് നിങ്ങളുടെ അനുഗ്രഹം തന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരോട് എനിക്ക് നന്ദി പറയണം, അവര്‍ കാരണമാണ് ഞാന്‍ നിങ്ങളുടെ മുന്നിലുള്ളത്. നമുക്ക് രാജ്യത്തെ സ്വേച്ഛാധിപത്യത്തില്‍ നിന്ന് രക്ഷിക്കണം' കെജരിവാള്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ സ്വേച്ഛാധിപത്യത്തിനെതിരായി രാജ്യത്തെ രക്ഷിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് പറഞ്ഞു. തന്റെ മോചനത്തിന് കാരണം ഹനുമാന്‍ പ്രഭുവാണെന്നും ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


 

Tags