രക്തം കയറ്റിയപ്പോൾ എയ്ഡ്സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

google news
hiv

ഡെറാഡൂൺ: ആശുപത്രിയിൽ നിന്ന് രക്തം കയറ്റിയപ്പോൾ എയ്ഡ്സ് ബാധിച്ച് മരിച്ച യുവാവിന്റെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.  ഡെറാഡൂൺ ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്വകാര്യ ആശുപത്രി നൽകിയ ഹർജി ഉത്തരാഖണ്ഡ് സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ തള്ളി. സഹാറൻപൂർ സ്വദേശിയായ യുവാവ് വൃക്ക മാറ്റിവെച്ചതിന് ശേഷം ചികിത്സയ്ക്കായി മൊഹാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് കയറ്റിയ രക്തത്തിൽ നിന്നാണ് എച്ച്ഐവി ബാധിച്ചത്. തുടർന്ന് എയ്ഡ്സ് ബാധിച്ച് 2017ൽ മരിച്ചു. 

2014ൽ യുവാവിനെ ഇതേ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഇരുവൃക്കകളും തകരാറിലായെന്ന് വ്യക്തമായത്. തുടർന്ന്, ഭാര്യ  വൃക്ക ദാനം ചെയ്തു. ഏപ്രിൽ 2014 മുതൽ ജൂലൈ 2017 വരെ ഇവിടെ തന്നെയായിരുന്നു തുടർന്ന് ചികിത്സ. അക്കാലയളവിൽ രോഗിയുടെ രക്തത്തിൽ അണുബാധ ഇല്ലെന്നും വ്യക്തമായിരുന്നു. എന്നാൽ, 2017 ജൂലൈയിൽ, ആരോഗ്യപ്രശ്നത്തെ തുടർന്ന് രോഗിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത അനീമിയ ബാധിതനായതിനെ തുടർന്ന് ബ്ലഡ് ബാങ്കിൽ നിന്ന് രണ്ട് യൂണിറ്റ് രക്തം നൽകി. പിന്നീട് ആരോ​ഗ്യനില വഷളായതിനെ തുടർന്ന് 2017 ഓഗസ്റ്റ് 3 ന് ഡെറാഡൂണിലെ സിനർജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം മരിച്ചു. 

മരണകാരണം എയ്ഡ്സാണെന്ന കണ്ടെത്തൽ കുടുംബത്തെ ഞെട്ടിച്ചു. തുടർന്ന് ഭാര്യ മൊഹാലിയിലെ ആശുപത്രിക്കെതിരെ നിയമപരമായി നീങ്ങി. തുടർന്ന് വിഷയം അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു. നീണ്ട വാദത്തിന് ശേഷം, 2022 ജനുവരി മൂന്നിന്, ബോർഡിന്റെ കണ്ടെത്തലുകൾ കണക്കിലെടുത്ത് കോടതി നഷ്ടപരിഹാരമായി 10 ലക്ഷം നൽകണമെന്ന് ഉത്തരവിട്ടു. 30 ദിവസത്തിനുള്ളിൽ ആശുപത്രി പണം നൽകണമെന്നായിരുന്നു ഉത്തരവ്. എന്നാൽ, ഉത്തരവിനെതിരെ ആശുപത്രി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. 

Tags