അക്ഷരമാല തെറ്റിച്ചതിന് 6 വയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
ചെന്നൈ: അക്ഷരമാല തെറ്റിച്ചതിന് ആറ് വയസുകാരനെ അധ്യാപകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കുട്ടിയിപ്പോൾ അമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ പെരവല്ലൂരിലുള്ള സ്വകാര്യ സ്കൂളിലെ യുകെജി വിദ്യാർത്ഥിയ്ക്കാണ് ദുരനുഭവം.
ഇംഗ്ലീഷ്, തമിഴ് അക്ഷരങ്ങൾ തെറ്റിച്ചെഴുതിയതിന് കുട്ടിയെ അധ്യാപകർ മർദ്ദിച്ചെന്ന് കാണിച്ചാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസില്‍ പരാതി നൽകിയത്. കുട്ടിക്ക് സുഖമില്ലെന്ന് അധ്യാപകർ വിളിച്ചറിയിച്ചതിനെ തുടർന്ന് കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിൽ എത്തിയപ്പോൾ കുട്ടി അവശനിലയിലായിരുന്നെന്നും മാതാപിതാക്കൾ പരാതിയിൽ പറയുന്നു.
ഇംഗ്ലീഷ് അധ്യാപിക മോണോ ഫെറാര, തമിഴ് അധ്യാപിക പ്രിൻസി, ക്ളാസ് ടീച്ചർ ഇന്ത്യാനാവൻ എന്നിവർക്കെതിരെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തമിഴ് അധ്യാപിക പ്രിൻസിയാണ് ക്രൂരമായി തല്ലിയതെന്നും കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.
മൂന്ന് അധ്യാപകരെയും തിരുവികെ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 323, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വകുപ്പുകൾ എന്നിവ ചേർത്താണ് കേസെടുത്തത്.