ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി നേടിയത് 1,300 കോടി രൂപയെന്ന് റിപ്പോർട്ട്

bjp

2022–23 സാമ്പത്തിക വർഷം ഇലക്ടറൽ ബോണ്ടുകളിലൂടെ മാത്രം ബിജെപി പാർട്ടി ഫണ്ടായി സ്വീകരിച്ചത് 1300 കോടി രൂപയോളമെന്ന് റിപ്പോർട്ട്. ഇതേ രീതിയിൽ കോൺഗ്രസിന് ലഭിച്ചതിനേക്കാൾ ഏഴു മടങ്ങിലധികം തുകയാണ് ബിജെപി നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ബിജെപി ആകെ നേടിയ പാർട്ടി ഫണ്ട് 2360.8 കോടി രൂപയാണ്. ഇതിൽ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെ വന്നതാണെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിച്ച റിപ്പോർ‌ട്ടിൽ വ്യക്തമാക്കുന്നു.

2021–22 സാമ്പത്തിക വർഷം 1917 കോടിയാണ് പാർട്ടിക്ക് സംഭാവനയായി ലഭിച്ചത്. ഇതിൽ തൊട്ടടുത്ത വർഷം വലിയ വർധന വന്നു. പലിശയായി മാത്രം 237 കോടി രൂപ ലഭിച്ചു. പാർട്ടി പ്രചാരണങ്ങളുടെ ഭാഗമായി വിമാനങ്ങളും ഹെലികോപറ്ററുകളും ഉപയോഗിച്ച വകയിൽ 78.2 കോടിയാണ് ചെലവ്. വിവിധ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചവർക്ക് 76.5 കോടി രൂപയുടെ സഹായവും നൽകി. ഈ രണ്ട് ഇനത്തിലും മുൻ വർഷത്തേക്കാൾ ചെലവ് കുറഞ്ഞിട്ടുണ്ട്.

2021–22ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ കോൺഗ്രസ് സമാഹരിച്ചത് 236 കോടിയാണ്. ഇത് കഴിഞ്ഞ തവണ 171 കോടിയിലേക്ക് താഴ്ന്നു. പ്രാദേശിക പാർട്ടിയായ സമാജ്‌വാദി പാർ‌ട്ടിക്ക് 2021–22ൽ ഇലക്ടറൽ ബോണ്ടുകളിലൂടെ 3.2 കോടി നേടാനായെങ്കിലും കഴിഞ്ഞ വർഷം ഈ ഇനത്തിൽ സംഭാവനകളൊന്നും നേടാനായിട്ടില്ല. എന്നാൽ മറ്റൊരു പ്രാദേശിക പാർട്ടിയായ ടിഡിപി 34 കോടി രൂപ നേടി. മുന്‍ വർഷത്തേക്കാൾ 10 മടങ്ങ് വർധനയാണ് ഉണ്ടായത്.

Tags