രേണുകാ സ്വാമി കൊലക്കേസ്; കന്നഡ സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്ര ഗൗഡയും അറസ്റ്റിൽ

PAVITHRA

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ ഉൾപ്പെട്ട ചിത്രദുർഗ സ്വദേശി രേണുകാ സ്വാമിയുടെ കൊലപാതക്കേസിൽ നടി പവിത്ര ഗൗഡ പോലീസ് കസ്റ്റഡിയിൽ. ദർശൻ അറസ്റ്റിലായതിനുപിന്നാലെയാണ് താരത്തിന്റെ സുഹൃത്തുകൂടിയായ പവിത്രയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിലാണ് രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്.

9ന് കാമാക്ഷിപാളയത്തെ ഓടയിൽനിന്നാണ് രേണുകാ സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മാസം എട്ടിനാണ് രേണുകാ സ്വാമി കൊലചെയ്യപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച മൈസൂരുവിലെ ഫാംഹൗസിൽ വെച്ചാണ് ദർശനെ പോലീസ് ചോദ്യംചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലക്കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പവിത്രയേയും കസ്റ്റഡിയിലെടുത്തത്.

2013-ൽ ഛത്രികളു ഛത്രികളു സാർ ഛത്രികളു എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ നടിയാണ് പവിത്ര ഗൗഡ. ബത്താസ് ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. 2016-ൽ 54321 എന്ന തമിഴ് ചിത്രത്തിലും പവിത്ര അഭിനയിച്ചിരുന്നു. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം പവിത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദര്‍ശന്റെ ഭാര്യയായ വിജയലക്ഷ്മിയും പവിത്രയും സോഷ്യല്‍ മീഡിയയില്‍ വാക്ക്‌പോരും നടത്തിയിരുന്നു.

കാമാക്ഷിപാളയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവേ തിങ്കളാഴ്ച ഗിരിനഗറിൽനിന്നുള്ള മൂന്നുപേർ പോലീസിനുമുന്നിൽ കീഴടങ്ങിയിരുന്നു. തങ്ങളാണ് ഈ മരണത്തിനുപിന്നിലെന്ന് ഇവർ അവകാശപ്പെട്ടു. സാമ്പത്തിക ഇടപാടിനേക്കുറിച്ചുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവർ പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് മരിച്ചത് രേണുകാ സ്വാമി എന്നയാളാണെന്നും അതിനുപിന്നിൽ നടൻ ദർശനാണെന്നും പുറത്തുവന്നത്.

പവിത്രയ്ക്ക് രേണുകാ സ്വാമി അയച്ച അശ്ലീല സന്ദേശങ്ങളേക്കുറിച്ചറിഞ്ഞ ദർശൻ ചിത്രദുർഗയിലെ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റിനെ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. രേണുകാ സ്വാമിയെ ചിത്രദുർഗയിൽനിന്ന് സിറ്റിയിലെ ഒരിടത്തെത്തിച്ച് കൊലപ്പെടുത്തി മൃതദേഹം ഓടയിലുപേക്ഷിക്കുകയായിരുന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
 

Tags