പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി

google news
pampp

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി. ബിര്‍ഭൂം ജില്ലയിലെ മയൂരേശ്വറിലുള്ള പ്രൈമറി സ്‌കൂളിലാണ് സംഭവം.ഭക്ഷണം കഴിച്ച 30-ഓളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തിയതോടെ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ നാട്ടുകാര്‍ തടഞ്ഞു വെക്കുകയും ഹെഡ്മാസ്റ്ററുടെ ബൈക്കു തകര്‍ക്കുകയും ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്ക് സ്‌കൂളില്‍ നല്‍കിയ ഭക്ഷണം കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശനിലയിലാകുകയായിരുന്നു. പരിശോധനയില്‍ ഭക്ഷണം സൂക്ഷിച്ചിരുന്ന പാത്രങ്ങളിലൊന്നില്‍ പാമ്പിനെ കണ്ടെത്തി. ഉടന്‍ തന്നെ കുട്ടികളെ സമീപത്തുള്ള രാംപൂര്‍ഘട്ട് മെഡിക്കല്‍ കോളേജിലെത്തിച്ചു.ഒരു കുട്ടിയൊഴികെ മറ്റു കുട്ടികളെല്ലാം ആശുപത്രി വിട്ടു. ആശുപത്രിയില്‍ കഴിയുന്ന കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. 

സ്‌കൂളിലെ ഭക്ഷണം കഴിച്ച കുട്ടികളുടെ ആരോഗ്യ സ്ഥിതി മോശമായതായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതി ലഭിച്ചതായി മയൂരേശ്വര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ദീപാഞ്ജന്‍ ജാന പറഞ്ഞു. ജില്ലയിലെ പ്രൈമറി സ്‌കൂള്‍ ഇന്‍സ്‌പെക്ടറെ വിവരമറിയിച്ചെന്നും ഉടന്‍ തന്നെ സ്‌കൂള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നറിയിച്ചതായും ജാന പറഞ്ഞു.

 

Tags