ഉത്തർപ്രദേശ് സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി

google news
rally

ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിനെതിരെ കൂറ്റന്‍ റാലിയുമായി സമാജ്‌വാദി പാർട്ടി (എസ്‌പി).  നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിന് മുമ്പ് സംസ്ഥാനത്തെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും പാർട്ടി നിയമസഭാംഗങ്ങളും പാർട്ടി ഓഫീസിൽ നിന്ന് വിധാൻ സഭയിലേക്ക് മാർച്ച് നടത്തി. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവിനെ പൊലീസ് തടഞ്ഞു.  ലഖ്‌നൗവിലെ പാർട്ടി ആസ്ഥാനം മുതൽ സംസ്ഥാന നിയമസഭ വരെ വൻ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സര്‍ക്കാര്‍ വിന്യസിച്ചത്.  തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. 

എസ്പിയുടെ പ്രതിഷേധം സാധാരണക്കാരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അവർക്ക് ചർച്ച ചെയ്യണമെങ്കിൽ നിയമസഭയിൽ സ്വാതന്ത്ര്യമുണ്ടെന്നും സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാധ്യമങ്ങളോട് പറഞ്ഞു. എസ്പിക്ക് ഇപ്പോൾ ഒന്നും ചെയ്യാനില്ല. ഇത്തരം പ്രതിഷേധങ്ങൾ ജനങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അനുമതി വാങ്ങാതെയാണ് എസ്പി മാര്‍ച്ച് നടത്തിയതെന്നും പൊലീസ് അനുവദിച്ച റൂട്ട് സ്വീകരിക്കാന്‍ എസ്പി തയ്യാറായില്ലെന്നും ജോയിന്റ് സിപി (ക്രമസമാധാനം) പിയൂഷ് മോർദിയ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് എസ്‌പി ഓഫീസിൽ നിന്ന് ആരംഭിച്ച് രാജ്ഭവനിലൂടെയും ജനറൽ പോസ്റ്റ് ഓഫീസിന് സമീപമുള്ള ഗാന്ധി പ്രതിമയിലൂടെയും കടന്നു വിധാൻ ഭവനിൽ സമാപിക്കുമെന്ന് സമാജ്‌വാദി പാർട്ടിയുടെ മുഖ്യ വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു.  നിയമസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലും പാർട്ടി അംഗങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും എസ്പി നേതാവ് വ്യക്തമാക്കി. ബിജെപി സർക്കാർ പ്രതികാര മനോഭാവത്തോടെ പ്രവർത്തിക്കുന്നതിനാൽ സാമൂഹിക സൗഹാർദം അപകടത്തിലാണ്. ജനാധിപത്യത്തിന്‍റെ ആത്മാവിന് വിരുദ്ധമായി വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

Tags