രാഹുല്‍ ഗാന്ധി ഇ.ഡി ഓഫീസിലേക്ക് : എ.ഐ.സി.സി ആസ്ഥാനത്ത് സംഘര്‍ഷം

google news
Rahul Gandhi


ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിന് ഹാജരാവാന്‍ രാഹുല്‍ ഗാന്ധി എംപി ഇ.ഡി ഓഫീസിലേക്ക്. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാഹുലിനെ അനുഗമിച്ച രണ്‍ദീപ് സുര്‍ജേവാല, കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ജെബി മേത്തര്‍ ഉള്‍പ്പെടെയുള്ള വനിതാ നേതാക്കളെ വലിച്ചിഴച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇന്നലെ ഏഴ് മണിക്കൂർ നീണ്ട ചോദ്യംചെയ്യൽ പൂർത്തിയായതോടെയാണ് ഇന്നും ചോദ്യംചെയ്യലിന് ഹാജരാകാൻ രാഹുല്‍ ഗാന്ധിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കോൺഗ്രസ് ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കുമ്പോഴും അന്വേഷണവുമായി മുന്നോട്ട് പോകാൻ തന്നെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് തീരുമാനം.

അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിന്‍റെ 2000 കോടി രൂപയുടെ ആസ്തി രാഹുൽ ഗാന്ധി ഡയറക്ടറായ യങ് ഇന്ത്യ സ്വന്തമാക്കിയത് വെറും 50 ലക്ഷം രൂപയ്ക്കാണെന്ന് സുബ്രഹ്മണ്യം സ്വാമി നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. പാർട്ടി സ്ഥാപനത്തിന് നൽകിയ ഗ്രാൻഡ് എന്ന കോൺഗ്രസിന്‍റെ അവകാശവാദം മറികടക്കാൻ ഈ 2000 കോടി രൂപയുടെ കണക്കുകൾ ഇ.ഡിക്ക് കണ്ടെത്തിയേ മതിയാകൂ. അതുകൊണ്ടുതന്നെ ഓഹരി കൈമാറ്റം നടന്ന കാലയളവിൽ രാഹുൽ ഗാന്ധിയും അദ്ദേഹവുമായി ബന്ധപ്പെട്ടവരും നടത്തിയ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാവും ഇ.ഡിയുടെ ചോദ്യംചെയ്യൽ. 


 

Tags