ഡൽഹിയിൽ പുതിയ ഒമിക്രോൺ വകഭേദങ്ങൾക്ക് സാധ്യത
ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിന് പിന്നിൽ പുതിയ വകഭേദങ്ങളാകാമെന്ന് ആരോഗ്യ വിദഗ്ധർ. ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളുടെ സാധ്യത തള്ളിക്കളയാൻ കഴിയില്ല. ഒമിക്രോണിന് ആകെ 8 വകഭേദങ്ങളുള്ളതിൽ ഒന്ന് പ്രൈം ആണ്. ഐഎൽബിഎസിൽ വിവിധ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് വിദഗ്ധർ അറിയിച്ചു. BA.2.12.1 ആണ് ഡൽഹിയിലെ പെട്ടെന്നുള്ള കൊവിഡ് കുതിച്ചുചാട്ടത്തിന് ഉത്തരവാദിയായ വേരിയന്റ്. കൗമാരക്കാർ വഴി വകഭേദങ്ങൾ പടരാൻ സാധ്യതയുണ്ട്. പൂർണമായി കുത്തിവയ്പ് എടുക്കാത്തതിനാൽ കുട്ടികളിൽ അപകടസാധ്യത കൂടുതലാണ്.
നേരത്തെ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പുതിയ കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗത്തിലേക്ക് നയിക്കില്ലെന്ന് ഐസിഎംആര്‍ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോക്ടര്‍ ആര്‍ ഗംഗാഖേദ്കര്‍ പറഞ്ഞിരുന്നു. ഒമിക്രോണിന്റെ ഉപവിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതിനാല്‍ നാലാം തരംഗത്തിന് സാധ്യത കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.