മൗനമായി ഇരിക്കുക എന്നത് ഒരു ഉപാധിയല്ല, സത്യം പറഞ്ഞുക്കൊണ്ടേയിരിക്കണം : മുഹമ്മദ് സുബൈര്‍

google news
muhammed zubair


രാജ്യത്തെ പ്രമുഖ ഫാക്ട് ചെക്കിങ് മാധ്യമമായ ആള്‍ട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ വാര്‍ത്താ തലക്കെട്ടുകളായി മാറിയത് സത്യാനന്തര കാലത്തെ സത്യങ്ങള്‍ തുറന്നുകാട്ടിയതിനാണ്. ഇന്ത്യയിലിപ്പോള്‍ പ്രത്യേകമായി ഒരു മതവിഭാഗത്തിന് മാത്രമെതിരായി വളര്‍ന്നുവരുന്ന വിദ്വേഷത്തിന്റെയും ഹിംസയുടെയും ഇരയാണ് മുഹമ്മദ് സുബൈര്‍. വിദ്വേഷ ട്വീറ്റുകള്‍ പ്രചരിപ്പിച്ചുവെന്ന കുറ്റമാരോപിച്ചാണ് ഒന്നിന് പുറകെ ഒന്നായി കേസുകളെടുത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ സുബൈറിന് ലോകമെമ്പാടും നിന്ന് വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. ‘ഐ സ്റ്റാന്‍ഡ് വിത്ത് സുബൈര്‍’ എന്ന ഹാഷ്ടാഗ് ആഗോളതലത്തില്‍ ട്രന്‍ഡിങ് ആയി മാറി. 23 ദിവസം നീണ്ടുനിന്ന അറസ്റ്റിന്റെയും, ജാമ്യത്തിന്റെയും, പിന്നീടും അറസ്റ്റ് ചെയ്യപ്പെട്ടതിന്റെയുമൊക്കെ ഒടുവില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.

ഫാക്ട് ചെക്കിങ് വെബ് പോര്‍ട്ടലായ ആള്‍ട്ട് ന്യൂസ് 2017 ഫെബ്രുവരി 9 ന് മുന്‍ സോഫ്റ്റ്വെയര്‍ എഞ്ചീനിയര്‍ പ്രതീക് സിന്‍ഹയ്ക്കൊപ്പമാണ് മുഹമ്മദ് സുബൈര്‍ ആരംഭിച്ചത്. സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ ഈ വെബ്സൈറ്റ് കൃത്യമായ പ്രതികരിക്കാറുണ്ട്. പ്രവാചകന് എതിരായ ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ പരാമര്‍ശം പുറം ലോകത്തെത്തിച്ച മാധ്യമപ്രവര്‍ത്തകനും മുഹമ്മദ് സുബൈര്‍ ആയിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ ലോകമെമ്പാടും പ്രവാചക നിന്ദക്കെതിരായ നുപൂര്‍ ശര്‍മ്മയുടെ പരാമര്‍ശം വലിയ വിവാദമാവുകയും നുപൂര്‍ ശര്‍മയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തപ്പോള്‍ അവരുടെ അഭിപ്രായങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ കേന്ദ്രം നിര്‍ബന്ധിതരാവുകയും ചെയ്തു.

തന്റെ പ്രവര്‍ത്തന മേഖലയിലൂടെ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സുബൈര്‍ സമ്പാദിച്ചെങ്കിലും ഒരു ഭാഗത്ത് ശത്രു നിരകള്‍ സുബൈറിനെതിരെ സജീവമായി ഉയര്‍ന്നു വന്നു. 2018 മാര്‍ച്ചില്‍ നടത്തിയ ട്വീറ്റിന്റെ പേരിലായിരുന്നു സുബൈറിനെതിരായ നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് സുബൈറിനെതിരായുള്ള കേസ്.

ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഹമ്മദ് സുബൈര്‍ ‘ദ വയര്‍’ ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തനിക്ക് സപ്പോര്‍ട്ട് തന്ന് തന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. എന്നെ അറസ്റ്റ് ചെയ്തപ്പോള്‍ എന്റെ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെ പേടിച്ചു. എന്റെ മകന്‍ അഭിമാനത്തോടെ പറയും ഞാന്‍ അവന്റെ പിതാവാണെന്ന്.
രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് മന്ദനിന്ദ നടത്തിയത്. അത് ഒരിക്കലും ശരിയല്ല. പരസ്പരം മോശം വാക്കുകള്‍ പറയുകയും മതങ്ങളെ പരസ്പരം വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ചര്‍ച്ചയാണെന്ന് പറയാനാകില്ല. അതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല. എന്റെ അറസ്റ്റിന് പിന്നില്‍ വലിയ പ്രചരണമുണ്ട്. ഒരാളെ രാജ്യദ്രോഹിയാക്കാന്‍ ഇപ്പോള്‍ നമ്മുടെ രാജ്യത്ത് വളരെ എളുപ്പമാണ്, പ്രത്യേകിച്ച് അയാളൊരു മുസ്ലീം ആണെങ്കില്‍.

രാജ്യത്തിന്റെ സ്ഥിതി വല്ലാതെ മാറിയിരിക്കുന്നു. മതവിഷം നിറഞ്ഞ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഇപ്പോള്‍ എളുപ്പമാണ്. മതഭ്രാന്ത് മൂലം ഒരുപാട് ചെറുപ്പക്കാര്‍ക്ക് ജീവന്‍ നഷ്ടമാകുന്നു. പരസ്പരം ബഹുമാനിക്കുന്നവരുടെ എണ്ണം വളരെ കുറവാകുന്നു. രാജ്യത്തിന്റെ ഈ രാഷ്ട്രീയ സാഹചര്യം ഇങ്ങനെ തന്നെ നിലനില്‍ക്കും, ഒരുപക്ഷേ ഇതിനേക്കാള്‍ മോശം അവസ്ഥയിലേക്ക് രാജ്യം നീങ്ങുകയും ചെയ്യാം. എന്നാല്‍ മൗനമായി ഇരിക്കുക എന്നത് ഒരു ഉപാധിയല്ല, സത്യം പറഞ്ഞുക്കൊണ്ടേയിരിക്കണം.മുഹമ്മദ് സുബൈര്‍ ‘ദ വയറിന് നല്‍കിയ പ്രത്യേക അഭുമുഖത്തില്‍ പറയുന്നു.

Tags