ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി

google news
johnsons and johnsons


മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ച ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ബേബി പൗഡറിന്റെ സാമ്പിളുകള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ബോംബെ ഹൈക്കോടതി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.


ജസ്റ്റിസുമാരായ എസ്.വി ഗംഗാപൂര്‍വാല, എസ്.ജി ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബേബി പൗഡര്‍ ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാറിന്റെ ഉത്തരവ് നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സാമ്പിളുകള്‍ രണ്ട് സര്‍ക്കാര്‍ ലാബുകളിലേക്കും ഒരു സ്വകാര്യ ലാബിലേക്കും പരിശോധനക്കായി അയക്കണമെന്ന് ഉത്തരവില്‍ പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നേരത്തെ സെപ്റ്റംബര്‍ 15ന് പുറപ്പെടുവിച്ച ഉത്തരവ് കമ്പനിയുടെ മഹാരാഷ്ട്രയിലെ മുലന്ദിലെ ബേബി പൗഡര്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

Tags