ഷൂട്ടിങ് താരത്തിന്‍റെ കൊലപാതകം : ഹിമാചല്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ധുവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകൾ കല്ല്യാണി സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു.
കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. എന്നാല്‍ സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നാണ് കരുതപ്പെടുന്നത്. മുഖ്യപ്രതിയെ സഹായിച്ചത് കല്യാണി സിംഗ് ആണെന്നാണ് സൂചന.
2015 സെപ്തംബര്‍ 20നാണ് കോര്‍പ്പറേറ്റ് അഭിഭാഷകനും ദേശീയ ഷൂട്ടിങ്ങ് താരവുമായ സുഖ്മാന്‍ സിങ്ങ് സിപ്പി സിദ്ധുവിന്റെ മൃതദേഹം ഛണ്ഡീഗഢിലെ പാര്‍ക്കില്‍ വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. 2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വര്‍ണം നേടിക്കെടുത്ത താരമാണ് സിദ്ധു. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്എസ് സിദ്ധുവിന്റെ ചെറുമകന്‍ കൂടിയാണ് കൊല്ലപ്പെട്ട സിപ്പി സിദ്ധു.