ഗോവിന്ദ് പൻസാരെ കൊലക്കേസ് : അന്വേഷണം എ.ടി.എസിന് കൈമാറി ബോംബെ ഹൈകോടതി ഉത്തരവ്
മുംബൈ : മഹാരാഷ്ട്രയിലെ സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരെയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനക്ക് (എ.ടി.എസ്) കൈമാറി ബോംബെ ഹൈകോടതി ഉത്തരവ്. പൻസാരെയുടെ മകൾ സ്മിത, മരുമകൾ മേഘ എന്നിവർ നൽകിയ ഹരജിയിലാണ് വിധി. മഹാരാഷ്ട്ര സി.ഐ.ഡിയുടെ പ്രത്യേക സംഘമാണ് (എസ്.ഐ.ടി ) കേസ് ഇതുവരെ അന്വേഷിച്ചത്.
കൊലപാതകം നടന്ന് ഏഴുവർഷം പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് അന്വേഷണം എ.ടി.എസിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹരജി നൽകിയത്. എസ്.ഐ.ടി അന്വേഷണത്തിൽ ബന്ധുക്കൾ തൃപ്തരല്ലെന്നിരിക്കെ കേസ് എ.ടി.എസിന് കൈമാറുന്നതിൽ എതിർപ്പില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അശോക് മുന്ദർഗി അറിയിച്ചതോടെയാണ് കോടതി ഉത്തരവ്. 2019 ൽ നല്ലസൊപ്പാര ആയുധ വേട്ടകേസ് അന്വേഷിക്കെ എ.ടി.എസാണ് ഡോ. നരേന്ദ്ര ദാബോൽകർ വധക്കേസിലെ ഷാർപ്പ് ഷൂട്ടർമാരെ അറസ്റ്റ് ചെയ്തത്.