സർക്കാർ ചിലവിലുള്ള വിദേശ യാത്രകൾക്ക് ഇനി മുതൽ കേന്ദ്രാനുമതി വേണം

google news
flight
fcraonline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

ജനപ്രതിനിധികള്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര്‍ തുടങ്ങിയവരുടെ വിദേശ യാത്രയ്ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശയാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും മുന്‍കൂറായി ഓണ്‍ലൈന്‍ അനുമതി വാങ്ങണമെന്നാണ് പുതിയ നിര്‍ദേശം. കൂടാതെ യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും അപേക്ഷ നല്‍കണം. fcraonline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഇതുമായി ബന്ധപ്പട്ട പുതിയ മാര്‍ഗ രേഖ കേന്ദ്രം പുറത്തിറക്കി. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ വിമാന ടിക്കറ്റ്, പണം, താമസ സൗകര്യം, ചികിത്സ ചെലവ്, മറ്റ് യാത്ര ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ അത് വിദേശ യാത്ര ചെലവില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. അതേസമയം ചികിത്സാച്ചെലവ് ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ ഒരു മാസത്തിനകം മുഴുവന്‍ വിശദാംശങ്ങളും കേന്ദ്രത്തെ അറിയിക്കണം. യാത്ര ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ അനുമതി നിര്‍ബന്ധമാണ്. യുഎന്‍, ലോകബാങ്ക്, ഐഎംഎഫ് അടക്കമുള്ളവയെ വിദേശ സ്രോതസ്സുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്വന്തം ചെലവില്‍ വിദേശ യാത്രയ്ക്ക് പോകുമ്പോള്‍ മുന്‍കൂര്‍ അനുമതി വേണ്ട. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്റെ അതിഥിതിയായി പോകുമ്പോളും അനുമതി ആവശ്യമില്ല. എന്നാല്‍ ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്മിനിസ്‌ട്രേറ്റീവ് ക്ലിയറന്‍സ് അല്ലെന്നും അതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

Tags