സഞ്ജയ് റാവത്തിന്റെ റിമാൻഡ് നീട്ടിയതിനു പിന്നാലെ ഭാര്യക്ക് ഇ.ഡി സമൻസ്

google news
Sanjay Raat

മുംബൈ: പത്ര ചാൾ പുനർനിർമാണ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവുത്തിന് ഇ.ഡി സമൻസ്. ഇതേകേസിൽ അറസ്റ്റിലായ റാവത്തിന്റെ ഇ.ഡി റിമാൻഡ് നീട്ടി മണിക്കൂറുകൾക്ക് ശേഷമാണ് സമൻസ് വന്നത്.

വർഷ റാവുത്തിന്റെ അക്കൗണ്ടിൽ നടന്ന ഇടപാടുകൾ പുറത്തുവന്നതിനെ തുടർന്നാണ് സമൻസ് അയച്ചതെന്ന് ഇ.ഡി പറഞ്ഞു. അക്കൗണ്ടിൽ 1.08 കോടി രൂപയുടെ ഇടപാട് നടന്നതായി ഇ.ഡി അറിയിച്ചു.

പത്രചാൾ പുനർനിർമാണത്തിലും വർഷയും സഞ്ജയ് റാവത്തിന്റെ കൂട്ടാളികളും ഉൾപ്പെട്ട അനുബന്ധ സ്വത്ത് ഇടപാടുകളിലും ക്രമക്കേട് നടന്നതായി ഇ.ഡി ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഏപ്രിലിൽ വർഷയുടെയും റാവത്തിന്റെ രണ്ട് കൂട്ടാളികളുടെയും 11.15 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

അതേസമയം, ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്‍റെ ഇ.ഡി കസ്റ്റഡി ഈമാസം എട്ടുവരെ നീട്ടി. കസ്റ്റഡി കാലാവധി അവസാനിക്കുന്ന വ്യാഴാഴ്ച റാവുത്തിനെ മുംബൈയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി. ഇ.ഡി കസ്റ്റഡി നീട്ടി ചോദിച്ചതോടെയാണ് എട്ടുവരെ അനുവദിച്ചത്.

കഴിഞ്ഞ ഞായറാഴ്ച പകൽ കിഴക്കൻ മുംബൈയിലെ ബന്ദൂപിലുള്ള വസതിയിൽ നടത്തിയ പരിശോധനയിൽ 11.5 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

Tags