കോൺഗ്രസിന്റേത് രാമക്ഷേത്ര വിരുദ്ധ സമരം : അമിത് ഷാ

google news
amit shah

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വാര്‍ഷിക ദിനത്തില്‍ കോണ്‍ഗ്രസ് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചതിലൂടെ അവര്‍ രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രീണന രാഷ്ട്രീയ നയവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുകയാണെന്നും അമിത് ഷാ പറഞ്ഞു.

സമരത്തിന് പിന്നില്‍ കോണ്‍ഗ്രസിന് ഹിഡന്‍ അജണ്ടയുണ്ട്. സമരത്തിന്റെ കപടഭാവത്തില്‍ കോണ്‍ഗ്രസ് അവരുടെ പ്രീണന നയം വ്യാപിപ്പിക്കുകയാണ്. എന്തിനാണ് എല്ലാ ദിവസവും സമരമെന്നും അമിത് ഷാ ചോദിച്ചു.

ആരേയും ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ല, എവിടേയും പരിശോധന നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് ഇന്നലത്തെ ദിവസം സമരം നടത്തിയത്. 550 വര്‍ഷം പഴക്കമുള്ള ഒരു പ്രശ്‌നത്തിന് പരിഹാരമെന്നോണം പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ട ദിവസമാണ്. അതുകൊണ്ടാണ് ഇന്നുതെന്ന പ്രതിഷേധ ദിനമായി തിരഞ്ഞെടുത്തതെന്നാണ് തനിക്ക് തോന്നുന്നതെന്നും അമിത് ഷാ ആരോപിച്ചു. പ്രീണന രാഷ്ട്രീയം കോണ്‍ഗ്രസിനും രാജ്യത്തിനും നല്ലതല്ലെന്നും അമിത് ഷാ പറഞ്ഞു.

എന്നാല്‍ സമരത്തിന്റെ ഉദ്ദേശ്യ ലക്ഷ്യത്തെ വഴി തിരിച്ചുവിടാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവയ്‌ക്കെതിരേയെല്ലാമുള്ള ജനാധിപത്യ സമരത്തെ മന:പൂര്‍വം വഴി തിരിച്ച് വിട്ട് ധ്രൂവീകരണം നടത്താനാണ് ശ്രമമെന്നും ആദ്ദേഹം ആരോപിച്ചു.

ഇന്നലെ രാഷ്ട്രപതിഭവന്‍ മാര്‍ച്ചടക്കമുള്ള സമരപരിപാടികള്‍ക്കായിരുന്നു കോണ്‍ഗ്രസ് പദ്ധതിയിട്ടിരുന്നത്. പക്ഷെ പരിപാടിക്ക് പോലീസ് അനുമതി നല്‍കാതായതോടെ പാര്‍ലമെന്റിന് മുമ്പിലായിരുന്നു സമരം. പ്രതിഷേധത്തിനിടെ രാഹുല്‍ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും എംപിമാരടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Tags