ബാര്‍ ലൈസന്‍സ്: സ്മൃതി ഇറാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

google news
Smriti Irani

ഡല്‍ഹി: ഗോവയിലെ ബാർ ലൈസൻസ് വിവാദത്തിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഹൈക്കോടതിയിൽ സ്മൃതി ഇറാനി തെറ്റായ വിവരങ്ങൾ നൽകിയെന്ന് വ്യക്തമാക്കുന്ന സ്ഥാപനത്തിന്‍റെ രേഖകളാണ് പുറത്ത് വന്നത്. മന്ത്രിയുടെ ഭർത്താവിനും മകൾക്കും മദ്യം വിളമ്പുന്ന റെസ്റ്റോറന്‍റിന്‍റെ ഉടമസ്ഥതയിൽ പങ്കുണ്ടെന്നും രേഖകളിൽ നിന്ന് വ്യക്തം.

സ്മൃതി ഇറാനിയുടെ മകളായ സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിൽ ഭക്ഷണം വിളമ്പാൻ മാത്രം അനുമതിയുള്ള സില്ലി സോൾസ് റെസ്റ്റോറന്‍റ് എങ്ങനെ മദ്യം വിളമ്പാൻ ലൈസൻസ് നേടിയെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചത്. ഇതിനെ നിയമ പരമായി നേരിട്ട മന്ത്രി ഡൽഹി ഹൈക്കോടതിയിൽ നൽകിയ മറുപടി പ്രകാരം മകൾക്കോ ഭർത്താവ് സുബിൻ ഇറാനിക്കോ സില്ലി സോൾസ് എന്ന ബാർ റെസ്റ്റോറന്‍റ് ഉടമസ്ഥതയിൽ പങ്കില്ല എന്നാണ്. എന്നാൽ ഗോവയിലെ അസ്സഗാവോയിൽ വീട്ടുനമ്പർ 452ൽ താമസിക്കുന്ന വ്യക്തിക്ക് ആണ് ബാറിന്‍റെ ഉടമസ്ഥാവകാശം എന്ന് ജി.എസ്.ടി രേഖകളിൽ നിന്നും വ്യക്തം.

ഈ വീടിന്‍റെ ഉടമസ്ഥത മന്ത്രിയുടെ ഭർത്താവിന്‍റെ കുടുംബ പേരിൽ ആണ് ഉള്ളത്. നേരിട്ട് റെസ്റ്റോറിന്‍റെ ഉടമസ്ഥത വഹിക്കുന്നില്ല എങ്കിലും സ്ഥാപനത്തിന്‍റെ മാതൃകമ്പനിയുടെ സഹ ഉടമയാണ് താനെന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സുബിൻ ഇറാനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്മൃതി ഇറാനിയുടെ മകൾ സോയിഷ് ഇറാനിയെ ഈ റെസ്റ്റോറന്‍റ് ശൃംഖലയുടെ ഉടമയെന്ന് പരിചയപ്പെടുത്തുന്ന സ്വകാര്യ ചാനൽ അഭിമുഖവും ഇതിനോടകം പുറത്ത് വന്നു. സ്മൃതി ഇറാനി നൽകിയ കേസിൽ നാലാഴ്ച സമയമാണ് എതിർ കക്ഷികളായ കോൺഗ്രസ് പാർട്ടിക്കും നേതാക്കൾക്കും ഡൽഹി ഹൈക്കോടതി അനുവദിച്ചത്. തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഇവ കോടതിയിൽ എത്തിക്കുമെന്ന് ജയറാം രമേശ് ട്വിറ്ററിലൂടെ സൂചന നൽകി.

Tags