‘അസാനി’; ബംഗാളിലും വടക്കൻ ആന്ധ്രയിലും കനത്ത മഴ തുടരുന്നു

google news
Asani


ന്യൂഡെൽഹി: മധ്യപടിഞ്ഞാറൻ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ബംഗാളിൽ കനത്ത മഴ തുടരുന്നു. ബംഗാളിൽ കൊൽക്കത്ത ഉൾപ്പടെയുള്ള നഗരങ്ങളിൽ കനത്ത മഴയാണ്. വടക്കൻ ആന്ധ്രയിലും മഴ തുടരുകയാണ്. ഇന്ന് രാവിലെ മുതൽ ആരംഭിച്ച മഴയാണ് ഇപ്പോഴും തുടരുന്നത്. മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്‌ഥാ വിഭാഗം അറിയിക്കുന്നത്. നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്‌തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിക്കുന്നു.

അതേസമയം ചുഴലിക്കാറ്റ് കണക്കിലെടുത്ത് മൽസ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഒഡീഷയിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്‌ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. പശ്‌ചിമബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാഹചര്യം കണക്കിലെടുത്ത് തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ച് തുടങ്ങി

Tags